News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങള്‍ ചെലവഴിച്ചത് 12,000 കോടി രൂപ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ സ്വകാര്യമേഖല 2020 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത് 64,000 കോടി രൂപ. 2019നെ അപേക്ഷിച്ച് 23 ശതമാനമാണ് വര്‍ധന. കുടുംബങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ കാലയളവില്‍ നീക്കിവെച്ചത് 12,000 കോടി രൂപയുമാണ്. മൂന്നിരട്ടിയാണ് വര്‍ധനയെന്ന് ബെയിന്‍ ആന്‍ഡ് കമ്പനിയുടെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോര്‍ട്ട് 2021ല്‍ പറയുന്നു.

രാജ്യത്തെ കോര്‍പ്പറേറ്റുകളും അതിസമ്പന്നരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെയ്ക്കുന്നതുകയില്‍ കാര്യമായ വര്‍ധനവുണ്ടെന്നാണ് എല്ലാ വര്‍ഷവും പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 28 ശതമാനം തുകയും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) അക്കൗണ്ടുകളില്‍ നിന്നാണ്. ഈ മേഖലയില്‍ റീട്ടെയില്‍ നിക്ഷേപകരുടെ വിഹിതവും 28 ശതമാനം തന്നെയാണ്.

കുടുംബ ട്രസ്റ്റുകള്‍ വഴിയുള്ളത് 20 ശതമാനവുമാണ്. വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് ഭൂരിഭാഗം തുകയും ചെലവഴിക്കുന്നത്. കുടുംബങ്ങള്‍ യഥാക്രമം 47 ശതമാനവും 27 ശതമാനവുമാണ് ഈ മേഖലകള്‍ക്കായി തുക നീക്കിവെയ്ക്കുന്നത്. മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തില്‍ മുന്നില്‍.

Author

Related Articles