News

ഇന്‍ഡിഗോ പെയിന്റ്സ് ഐപിഒയ്ക്ക് പ്രതീക്ഷയോടെ തുടക്കം; 348 കോടി രൂപ സമാഹരിച്ചു

ഇന്‍ഡിഗോ പെയിന്റ്സിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് പ്രതീക്ഷയോടെ തുടക്കം. ഐപിഒയ്ക്കു മുന്നേ തന്നെ 25 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 348 കോടി രൂപ സമാഹരിച്ചതായി കമ്പനി അറിയിച്ചു. പുതുവര്‍ഷത്തില്‍ ഐപിഒ വിപണിയിലേക്ക് എത്തുന്ന രണ്ടാമത്തെ കമ്പനിയാണ് ഇന്‍ഡിഗോ പെയിന്റ്സ്. പൊതുമേഖലാ സ്ഥാപനമായ ഐആര്‍എഫ്സിയുടെ ഓഹരികളാണ് വ്യാപാരത്തിനായി ആദ്യമെത്തിയത്.

പ്രതി ഓഹരി 1,488-1,490 രൂപയാണ് ഐപിഒയുടെ പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇഷ്യു ജനുവരി 22 ന് അവസാനിക്കും. ഐപിഒ വഴി 1,170 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെബ്രുവരി 2 ന് ഇന്‍ഡിഗോ പെയിന്റ്സിന്റെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐപിഒയില്‍ 70,000 ഇക്വിറ്റി ഷെയറുകള്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. യോഗ്യരായ ജീവനക്കാര്‍ക്ക് പ്രതിഓഹരി 148 രൂപയുടെ ഇളവ് ലഭിക്കും.ഐപിഒയില്‍ ഒരാള്‍ക്ക് കുറഞ്ഞത് 10 ഇക്വിറ്റി ഷെയറുകള്‍ക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കാം. തമിഴ്നാട്ടിലെ പുതുക്കോട്ടയിലുള്ള ഉത്പാദന സംവിധാനം വികസിപ്പിക്കുന്നതിനും മെഷീനുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഇന്‍ഡിഗോ പെയിന്റ്സ് ഐപിഒ വഴി ധനസമാഹരണം നടത്തുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കാനും ഫണ്ടിന്റെ ഒരു ഭാഗം ഉപയോഗിക്കും. എഡല്‍വിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് , ഐസിഐസിഐ സെക്യൂരിറ്റീസ് , കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

Author

Related Articles