News

വെറും മൂന്നു മാസം കൊണ്ട് 3802 കോടി ലാഭവുമായി ഇന്‍ഫോസിസ്; അമേരിക്കന്‍-യൂറോപ്യന്‍ മേഖലയില്‍ നിന്നും ലഭിച്ച വമ്പന്‍ കരാറുകള്‍ നല്‍കിയത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വരുമാനം; ഫ്രീ ക്യാഷ് ഫ്ളോയുടെ 85 ശതമാനം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാനും തീരുമാനം

ബംഗളൂരു: മൂന്നു മാസത്തെ ലാഭം 3802 കോടി രൂപയിലെത്തിയതിന്റെ തിളക്കത്തിലാണ് ഇപ്പോള്‍ ഇന്‍ഫോസിസ്. ഐടി ഭീമന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അറ്റാദായത്തില്‍ വര്‍ധന നേടിയതിന് പിന്നാലെ നിക്ഷേപകരും ആഹ്ലാദത്തിലാണ്. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 5.3 ശതമാനം വര്‍ധിച്ച് 3,802 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3,612 കോടി രൂപയായിരുന്നു. 

വടക്കേ അമേരിക്ക, യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍നിന്ന് കൂടുതല്‍ ബിസിനസ് ലഭിച്ചതാണ് കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവ് നല്‍കിയത്.  14 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. മാത്രമല്ല ഇപ്പോള്‍ കമ്പനിയുടെ കൈവശമുള്ള ധനശേഖരത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് പ്രയോജനകരമാം വിധം വിതരണം നടത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ധ വാര്‍ഷിക ലാഭവീതം അടക്കമുള്ള രീതികളിലൂടെ ഫ്രീ ക്യാഷ് ഫ്ളോയുടെ 85 ശതമാനം വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. 

കമ്പനി അറ്റാദായം വര്‍ധിച്ച സാഹചര്യത്തിലാണ് ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2.29 ലക്ഷം ജീവനക്കാരാണ് നിലവില്‍ കമ്പനിയിലുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കമ്പനി 8000 പേര്‍ക്ക് ജോലി നല്‍കി. ഇവരില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്. 

ഇനി അവശേഷിക്കുന്ന മാസങ്ങളില്‍ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്ന് 18000 പേരെ കമ്പനിയിലേക്ക് തിരഞ്ഞെടുക്കാനാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 20.4 ശതമാനമായിരുന്നു കമ്പനിയുടെ റിക്രൂട്ട്മെന്റ് നിരക്ക്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദമെത്തിയപ്പോള്‍ 23.4 ശതമാനമായി മാറി.

Author

Related Articles