News

ടിസിഎസിനെയും വിപ്രോയേയും മറികടന്ന് ഇന്‍ഫോസിസ്; എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും

രണ്ടാം പാദത്തിലെ ഇന്‍ഫോസിസിന്റെ വരുമാന വളര്‍ച്ച എതിരാളികളായ ടിസിഎസിനെയും വിപ്രോയേക്കാളും മികച്ചത്. ജനുവരി മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും പ്രഖ്യാപിക്കാന്‍ ഇത് സഹായകമായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്റ്വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് 100% വേരിയബിള്‍ പേയും ജൂനിയര്‍ ജീവനക്കാര്‍ക്ക് രണ്ടാം പാദത്തില്‍ പ്രത്യേക പ്രോത്സാഹനവും നല്‍കും.

ശമ്പള വര്‍ദ്ധനവ് സാധാരണ ഏപ്രിലിലാണ് നടപ്പിലാക്കാറുള്ളത്. എന്നാല്‍ ഇത്തവണ മഹാമാരി മൂലമുള്ള ബിസിനസ്സ് അനിശ്ചിതത്വം കമ്പനിയെയും മറ്റ് ഐടി കമ്പനികളെയും ശമ്പള വര്‍ദ്ധനവുകളും പ്രമോഷനുകളും മരവിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ശമ്പള വര്‍ദ്ധനവിന്റെ അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സമാനമായിരിക്കും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി ശമ്പളം ശരാശരി 6% വര്‍ദ്ധിപ്പിച്ചിരുന്നു.

എല്ലാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മുതല്‍ ശമ്പള വര്‍ദ്ധനവ് നല്‍കുമെന്ന് ടിസിഎസും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുടര്‍ച്ചയായ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ വളര്‍ച്ചാ നിരക്ക് ടിസിഎസിനേക്കാള്‍ മികച്ചതാണ്. വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.2 ശതമാനമാണ്. ടിസിഎസും വിപ്രോയ്ക്കും വരുമാനം രണ്ടാം പാദത്തില്‍ കുറഞ്ഞു. അറ്റാദായം 15 ശതമാനം ഉയര്‍ന്ന് 653 മില്യണ്‍ ഡോളറിലെത്തി.

ഓപ്പറേറ്റിങ് മെട്രിക്‌സിലെ ആരോഗ്യകരമായ വര്‍ദ്ധനവ്, വിശാലമായ വളര്‍ച്ച, എക്കാലത്തെയും വലിയ ഇടപാടായ ടിസിവി 3.1 ബില്യണ്‍ ഡോളര്‍, എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്‍ഫോസിസിന്റെ ശക്തിയും പ്രതിരോധവും രണ്ടാം പാദത്തില്‍ പൂര്‍ണ്ണമായി കാണപ്പെട്ടുവെന്ന് റാവു പറഞ്ഞു. ഡിജിറ്റല്‍ വരുമാനം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25% വളര്‍ച്ച നേടി. കഴിഞ്ഞ 2-3 വര്‍ഷത്തിനിടയില്‍ നടത്തിയ നിക്ഷേപത്തിന്റെ നേട്ടങ്ങള്‍ കാണുന്നുണ്ടെന്നും സിഇഒ സലീല്‍ പരേഖ് പറഞ്ഞു.

ആരോഗ്യകരമായ മറ്റൊരു പാദം ഇന്‍ഫോസിസ് റിപ്പോര്‍ട്ട് ചെയ്തതായി ഐസിഐസിഐ ഡയറക്ട് റിസര്‍ച്ച് അറിയിച്ചു. 'ഇതിനുപുറമെ, കഴിഞ്ഞ ഏതാനും പാദങ്ങളില്‍ കമ്പനി സ്ഥിരമായി ടിസിഎസിനെ മറികടക്കുന്നുണ്ട്. മാത്രമല്ല മാര്‍ജിനുകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഫോക്കസ് വര്‍ദ്ധിക്കുന്നത് ഇന്‍ഫോസിസിന്റെ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. കഴിഞ്ഞ പാദത്തേക്കാള്‍ ഇത് 25.4 ശതമാനമായി ഉയര്‍ന്നു.

Author

Related Articles