News

ജമ്മു ആന്‍ഡ് കാശ്മീരില്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടു; ടെലികോം കമ്പനികള്‍ക്കും തിരിച്ചടിയുണ്ടായതായി റിപ്പോര്‍ട്ട്

ജമ്മുകാശ്മീരില്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. നാല് മാസത്തോളം ഇന്റര്‍നെറ്റ് സേവനം ജമ്മുകാശ്മീരില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നിരവധി ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്‌സാപ്പ്  ഉപയോഗിക്കാതിരുന്നാല്‍ എക്കൗണ്ട് നഷ്ടപ്പെടും. ആട്ടോമാറ്റിക്കല്‍ ലെവലിലാണ് വാട്‌സാപ്പ് എക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്‌സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതോടെ നിരവധി വാട്‌സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. 

ജമ്മുകാശ്മീരില്‍ ചില ടെലികോം കമ്പനികള്‍ക്കും ഇത്തരത്തില്‍ തിരിച്ചടികള്‍ നേരിട്ടുണ്ട്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ തന്നെ പലരും വ്യക്തമാക്കിയതാണ്. ടോലികോം മേഖലയിലെ സവേനങ്ങള്‍ റദ്ദ് ചെയ്തത് മൂലമാണ് വാട്‌സാപ്പിനടക്കം തിരിച്ചടി നേരിട്ടത്. നിലവില്‍ ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം  മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും,  വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. 

അതേസമയം ജമ്മു  ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍  ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട്  മേഖലകളില്‍ പുതുതായി അധികാരത്തില്‍  വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Author

Related Articles