News

പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരന് നേരെ നടപടിക്കൊരുങ്ങി ഇന്റര്‍പോള്‍; നേഹല്‍ മോദിക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അന്യായമായി വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജ രേഖകളുണ്ടാക്കി 13,600 കോടി രൂപയോളം വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് നേഹല്‍ മോദിക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബെല്‍ജിയം പൗരത്വമുള്ള നേഹല്‍ മോദി ഇപ്പോള്‍ അമേരിക്കയിലാണുള്ളതെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കാന്‍ നീരവ് മോദി കൂട്ട് നിന്നുവെന്നാണ് ആരോപണം. 

അതേസമയം നേഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണന്‍ നോട്ടീസ് അയക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്റര്‍പോള്‍ നീരവ് മോദിയുടെ സഹോരന് നേരെ നടപടിക്കായി മുതിര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കാനും, വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും നേഹല്‍ മോദി നീക്കം നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. 

പണം തിരിമറി നടത്താനും, വിദേശത്ത് പുറത്ത് പണം സൂക്ഷിക്കാനും, തട്ടിപ്പുകള്‍ മറച്ചുവെക്കാനും വേണ്ടി 15ലധികം ഡമ്മി കമ്മികള്‍ ഉണ്ടാക്കയിട്ടുണ്ടെന്നാണ് വിവരം. ഇത്തരം കമ്പനികളുടെ ചുമതല നിര്‍വഹിക്കാന്‍ ഡയറക്ടര്‍മാരെ നിയോഗിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. നീരവ് മോദിയുടെ ജീവനക്കാരാണ് ഇത്തരം ചുമതലകള്‍ വഹിച്ചിരുന്നത്. ഹോങ്കോങ്, ദുബായ് എന്നിവടങ്ങളിലാണ് നീരവ് മോദി ഡമ്മി കമ്പനികളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തിയത്. അതേസമയം തെളിവുകള്‍ നശിപ്പിക്കാനും, വിവരങ്ങള്‍ ഇല്ലാതാക്കാനും നേഹല്‍ മോദി കൂട്ടുനില്‍ക്കുകയും വിമാന ടിക്കറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles