News

എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കപ്പെട്ടു; നിക്ഷേപകര്‍ തിരിച്ചെടുത്തത് 10,468 കോടി രൂപ

തുടര്‍ച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപകര്‍ പണം പിന്‍വലിച്ചു. ഫെബ്രുവരിയില്‍ 10,468 കോടി രൂപയാണ് നിക്ഷേപകര്‍ തിരിച്ചെടുത്തത്. അതേസമയം, ഫെബ്രുവരിയില്‍ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപമായെത്തി. ജനുവരിയില്‍ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യാണ് ചൊവാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്.

നിക്ഷേപം പിന്‍വലിക്കല്‍ തുടരുമ്പോഴും ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വര്‍ധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയില്‍ ഇത് 30.5 ലക്ഷം കോടി രൂപയായിരുന്നു. ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാ വിഭാഗം ഫണ്ടുകളില്‍ നിന്നും ഫെബ്രുവരിയില്‍ നിക്ഷേപകര്‍ പണം തിരിച്ചെടുത്തു.

സെബിയുടെ നിര്‍ദേശത്തെതുടര്‍ന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളില്‍ നിന്നാണ് കൂടുതല്‍ തുക പിന്‍വലിച്ചത്. ഇത് 10,431 കോടി രൂപയാണ്. 2020 ഡിസംബറില്‍ 10,147 കോടി രൂപയും നവംബറില്‍ 12,917 കോടി രൂപയും ഒക്ടോബറില്‍ 2,725 കോടി രൂപയും സെപ്റ്റംബറില്‍ 734 കോടി രൂപയും ഓഗസ്റ്റില്‍ 4000 കോടി രൂപയും ജൂലായില്‍ 2,480 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് പിന്‍വലിച്ചത്.

Author

Related Articles