News

ഐപിഒയിലൂടെ 2021ല്‍ കമ്പനികള്‍ സമാഹരിച്ചത് 27,417 കോടി രൂപ

പ്രാരംഭ ഓഹരി വില്പനയിലൂടെ 2021ല്‍ കമ്പനികള്‍ സമാഹരിച്ചത് 27,417 കോടി രൂപ. ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസക്കാലയളവിലെ കണക്കാണിത്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവുംകൂടിയ തുകയാണ് ഐപിഒ വഴി ഈകാലയവില്‍ കമ്പനികള്‍ നേടിയത്. പണലഭ്യതയും നിക്ഷേപക താല്‍പര്യവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. അതേസമയം, പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍ പണംപിന്‍വലിക്കാനുള്ള അവസരമായി ഇതിനെ കാണുകയുംചെയ്തു. 

കമ്പനികളുടെ ഐപിഒ വഴി പ്രൊമോട്ടര്‍മാരും മറ്റ് നിക്ഷേപകരും (ഓഫര്‍ ഫോര്‍ സെയില്‍) 17,140 കോടി രൂപ സ്വന്തമാക്കി. മൊത്തം ഐപിഒ നിക്ഷേപത്തിന്റെ 62.5ശതമാനംവരുമിത്. ബാക്കി 10,278 കോടി രൂപയാണ് കമ്പനികള്‍ മൂലധനമായി സ്വരൂപിച്ചത്. മൂലധന സമാഹരണത്തിനേക്കാള്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും മറ്റും പണംസമാഹരിക്കാനാണ് ഈ ഐപിഒകള്‍ കൂടുതലായി പ്രയോജനപ്പെടുത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വന്‍കിട നിക്ഷേപകരും പ്രൊമോട്ടര്‍മാരും കമ്പിനികളിലെ നിക്ഷേപം പിന്‍വലിക്കാനുള്ള അവസരമാക്കുകയാണ് ഐപിഒവഴി ചെയ്തത്. 

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ കമ്പനികളില്‍ വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിയ സ്വകാര്യ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളും നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുയാണുണ്ടായത്. ഐപിഒ വിപണിയില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യം വര്‍ധിച്ചതും പണലഭ്യതകൂടിയതും അവസരമാക്കാന്‍ ഇത്തരം നിക്ഷേപകര്‍ക്കായി.

Author

Related Articles