News

ജിഗാ ഫൈബര്‍ വരുന്നതിനൊപ്പം റിലയന്‍സ് സാമ്രാജ്യത്തിന്റ തലപ്പത്തേക്ക് മക്കള്‍ ചുവടുവെക്കുമോ? കോര്‍പ്പറേറ്റ് വമ്പന്മാര്‍ വന്ന വിവാഹങ്ങളുടേയും വാര്‍ഷിക മീറ്റിലെ 'മക്കള്‍ സാന്നിധ്യ'ത്തിന്റെയും സൂചനയെന്ത് ?

മുംബൈ: ഇന്ത്യന്‍ ബിസിനസ് രംഗത്തെ അതികായനായ റിലയന്‍സ് ഉടമ മുകേഷ് അംബാനി ഇപ്പോള്‍ മക്കളെ കമ്പനിയുടെ തലപ്പത്തേക്ക് കൊണ്ടു വരാനുള്ള നീക്കമാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കോര്‍പ്പറേറ്റ് രംഗത്തെ വമ്പന്മാരടക്കം പങ്കെടുത്ത മക്കളുടെ വിവാഹങ്ങളും ഇതിന് പിന്നാലെ നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ ബിസിനസ് പങ്കാളികള്‍ക്കൊപ്പം മക്കളെ പങ്കെടുപ്പിച്ചതും ഒക്കെ കൂട്ടി വായിച്ചാല്‍ വലിയൊരു മാറ്റത്തിനുള്ള സാധ്യതയുണ്ടെന്ന് ബിസിനസ് ലോകം വിലയിരുത്തുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ വിവഹമായി മുകേഷ് അംബാനിയുടെ മകള്‍ ഇഷയും പിരമല്‍ ഗ്രൂപ്പ് ഉടമയുമായ ആനന്ദ് പിരമലും തമ്മില്‍ നടന്നത്. ആകാശ് അംബാനിയുടെ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. റോസി ബ്ലു ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. മുംബൈയിലെ ബാന്ദ്ര കുര്‍ളയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ പരമ്പരാഗത ആചാരപ്രകാരമാണു ചടങ്ങുകള്‍ നടന്നത്. 

മുന്‍ ഐക്യരാഷ്ട്ര സംഘടനാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍, ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റ, കുമാര്‍ മംഗലം ബിര്‍ല, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുത്തു.

മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം മുംബൈയിലെ വസതിയായ ആന്റിലയിലായിരുന്നു നടന്നത്. എന്നാല്‍ ആകാശിന്റെ വിവാഹത്തിനു ജിയോ വേള്‍ഡ് സെന്റര്‍ വേദിയാക്കുകയായിരുന്നു. മാര്‍ച്ച് 6 നായിരുന്നു ജിയോ വേള്‍ഡ് സെന്ററിലെ ധിരു ഭായ് അംബാനി സ്‌ക്വയറിന്റെ ഉദ്ഘാടനം. മുകേഷ് അംബാനിയുടെ സാന്നിധ്യത്തില്‍ നിത അംബാനിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തെ അത്യാഡംബര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നാണിത്.

കോര്‍പ്പറേറ്റ് വമ്പന്മാര്‍ അടക്കം പങ്കെടുത്തിരുന്ന വിവാഹ ചടങ്ങിന് പിന്നാലെ കമ്പനിയുടെ വാര്‍ഷിക പൊതു യോഗമാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.  ജിയോയുടെ ഏറ്റവും പുത്തന്‍ പദ്ധതിയായ ജിഗാ ഫൈബര്‍ എത്തുന്നതോടെ വന്‍മാറ്റം കമ്പനിയില്‍ ഉണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നു. 4.55 ലക്ഷം കോടിയുടെ കടം കമ്പനിയ്ക്ക് നില നില്‍ക്കുന്ന വേളയില്‍ അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സൗദി ആരാംകോ കമ്പനിയും സന്നദ്ധത അറിയിച്ചിരിക്കുന്നത് ഈ വേളയിലാണ്. 

മഹാരാഷ്ട്രയില്‍ പുരോഗമിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ടിലേക്ക് 44 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം ആരാംകോ നടത്തുമെന്നും ഇപ്പോള്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇത് ഏകദേശം മൂന്നു ലക്ഷം കോടി ഇന്ത്യന്‍ രൂപ വരും. രത്നഗിരി റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്ന പദ്ധതി ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് പദ്ധതി രത്നഗിരിയില്‍ നിന്നും റോഹയിലേക്ക് മാറ്റാന്‍ തീരുമാനമായത്.

പദ്ധതിയില്‍ സൗദി ആരാംകോ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് പങ്കാളികള്‍. ആരാംകോയും അബുദാബി നാഷണല്‍  ഓയില്‍ കമ്പനിയും 50 ശതമാനം പങ്കാളിത്തം കൈയ്യടക്കിയിട്ടുണ്ട്. ബാക്കി ഇന്ത്യന്‍ കമ്പനികള്‍ക്കാണ് മിച്ചമുള്ള 50 ശതമാനം പങ്കാളിത്തം. ഇന്ത്യന്‍ മാര്‍ക്കറ്റ് കൈയ്യടക്കാന്‍ റിലയന്‍സില്‍ 20 ശതമാനം ഓഹരി എന്നത് മാത്രം കൊണ്ട് ആരാംകോയ്ക്ക് സാധ്യമാകില്ലെന്നും വെസ്റ്റ് കോസ്റ്റ് റിഫൈനറിയില്‍ 50 ശതമാനം ഓഹരിയ്ക്കായി കമ്പനി ശ്രമിക്കുകയാണെന്നും സൂചനകള്‍ പുറത്ത് വരുന്നു.

ലോകത്തെ  ഏറ്റവും വലിയ ഏകീകൃത ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയാണ് സൗദി ആരാംകോ. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ നിര്‍മ്മിക്കുന്നതില്‍ ആരാംകോ തന്നെയാണ് മുന്നില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ മുതല്‍ രാസവസ്തു ബിസിനസില്‍ വരെ 20 ശതമാനം ഓഹരി വാങ്ങാനാണ് ആരാംകോയുടെ നീക്കം. റിഫൈനറികള്‍ മുതല്‍ പെട്രോ കെമിക്കല്‍ ഡിവിഷനുകള്‍ വരെ സംയോജിപ്പിച്ചിരിക്കുന്ന മേഖലയിലേക്കാണ് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ആരാംകോ ആലോചിക്കുന്നത്.

പുത്തന്‍ മാറ്റത്തിന് കാഹളം മുഴങ്ങുമോ? 

50 ബില്യണിലേറെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ തലപ്പത്തേക്ക് മുകേഷിന്റെ മക്കള്‍ എത്തുമെന്ന് വാര്‍ത്ത പുറത്ത് വരുന്ന വേളയില്‍ ചര്‍ച്ചയാകുന്നത് മുകേഷ് അംബാനിയും അനില്‍ അംബാനിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞ വാര്‍ത്തയാണ്. മാത്രമല്ല അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരന്‍ അനില്‍ അംബാനിയെ സഹായിക്കാന്‍ മുകേഷ് അംബാനി രംഗത്തെത്തിയതും ചര്‍ച്ചയാവുകയാണ്. 75000 കോടി കടമുള്ള അനില്‍ അംബാനിയുടെ ആസ്തികള്‍ ലേലത്തില്‍ വിളിച്ചെടുക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നീക്കം.

ഇരുകമ്പനികളും ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. അനില്‍ അംബാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആര്‍കോമിന്റെ ആസ്തികള്‍ക്കായി ലേലം വിളിക്കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിട്ടിട്ടുണ്ട്.  വിവിധ സര്‍ക്കിളുകളിലായി 5 ജി സര്‍വീസുകള്‍ തുടങ്ങാനിരിക്കുന്ന ജിയോക്ക് ആര്‍കോമിന്റെ ആസ്തികള്‍ ഉപയോഗപ്പെടുത്താനാകും.

ആര്‍കോമിന്റെ എയര്‍വേവുകളും ടവറുകളും ലേലത്തിലൂടെ സ്വന്തമാക്കാന്‍ റിലയന്‍സ് ജിയോ താല്‍പ്പര്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ അനിലിന്റെ സ്വത്ത് വാങ്ങാനും മൂത്ത സഹോദരന് താല്‍പ്പര്യമുണ്ട്. കൂടാതെ അനില്‍ അംബാനിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡികെസി) സ്വന്തമാക്കാനും ആഗ്രഹമുണ്ട്.

Author

Related Articles