News

1,600 കോടി രൂപ ലക്ഷ്യം; ഐപിഒ വിപണിയിലേക്ക് കടക്കാനൊരുങ്ങി ഈ കമ്പനിയും

മുംബൈ: ഐപിഒ വിപണിയിലേക്ക് കടക്കാനൊരുങ്ങി ഇക്‌സിഗോ.  പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1,600 കോടി രൂപ സമാഹരിക്കുന്നതിനായുള്ള അപേക്ഷ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിച്ചു. ഐപിഒയില്‍ 750 കോടി രൂപയുടെ പുതിയ ഇഷ്യുവും നിലവിലുള്ള ഓഹരി ഉടമകളും പ്രൊമോട്ടര്‍മാരും ചേര്‍ന്ന് 850 കോടി രൂപയുടെ ഇഷ്യുവും ഉള്‍പ്പെടുന്നു.

ഓഫര്‍ ഫോര്‍ സെയില്‍ അലോക് ബാജ്പായിയുടെ 50 കോടി രൂപയും രജനീഷ് കുമാറിന്റെ 50 കോടി രൂപയും സെയ്ഫ് പാര്‍ട്‌ണേഴ്സ് ഇന്ത്യയുടെ 550 കോടി രൂപയും മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്സിന്റെ 200 കോടി രൂപയും ഉള്‍പ്പെടുന്നു. നിലവില്‍, കമ്പനിയില്‍ അലോക് ബാജ്പായിക്ക് 9.18% ഓഹരികളും രജനിഷ് കുമാര്‍ (8.79%), SAIF പാര്‍ട്ണര്‍മാര്‍ (23.97%), മൈക്രോമാക്സിന് 7.61% എന്നിങ്ങനെ ഓഹരികളുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി, സെക്യൂരിറ്റീസ് എന്നിവയാണ് ഇഷ്യുവിന്റെ മുന്‍നിര മാനേജര്‍മാര്‍. ഇഷ്യൂവില്‍ നിന്നുള്ള വരുമാനം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കും.

2007 ല്‍ അലോക് ബാജ്പായിയും രജനിഷ് കുമാറും ചേര്‍ന്ന് ആരംഭിച്ച ഇക്‌സിഗോ, ഇന്ത്യന്‍ യാത്രക്കാര്‍ക്ക് റെയില്‍, എയര്‍, ബസുകള്‍, ഹോട്ടലുകള്‍ എന്നിവയിലുടനീളം യാത്രകള്‍ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തരാക്കുന്ന ഒരു സാങ്കേതിക കമ്പനിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് എന്നിവ വഴി വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും മികച്ച യാത്ര തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് യാത്രക്കാരെ സഹായിക്കുന്നു.

Author

Related Articles