News

ജമ്മുകശ്മീരില്‍ ബാങ്കിങ്,ആശുപത്രി സര്‍വീസുകള്‍ ലക്ഷ്യമിട്ട് ഭാഗികമായി ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

ജമ്മു: ജമ്മുകശ്മീരില്‍ ബാങ്കിങ് അടക്കമുള്ള അവശ്യസേവനങ്ങള്‍ക്കായി അഞ്ച് ജില്ലകളില്‍ നിരോധനം ഭാഗികമായി നീക്കി. ജമ്മു മേഖലയിലെ സംബാ,കത്വ,ഉദ്ദംപുര്‍,റെയ്‌സ്,ജമ്മു വിലാണ് ടുജി നെറ്റ് വര്‍ക്ക് ലഭ്യമാകുക. അതും പോസ്റ്റ്‌പെയ്ഡ് കണക്ഷനുള്ളവര്‍ക്കാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബാങ്കുകള്‍,ആശുപത്രികള്‍ എന്നിവയില്‍ ബ്രോഡ് ബാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഭാഗികമായെങ്കിലും ഇന്റര്‍നെറ്റ്,മൊബൈല്‍ സര്‍വീസുകള്‍ പുന:സ്ഥാപിച്ചത്. ഇത്തരം ആശയ,വിവര വിനിമയ സംവിധാനങ്ങളുടെ നിരോധനം വഴി ജമ്മുകശ്മീരില്‍ വന്‍തോതിലാണ് സാമ്പത്തിക നഷ്ടം നേരിട്ടത്. ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള സേവനങ്ങള്‍ ഇതോടെ ലഭ്യമല്ലായിരുന്നു.

ഇത് സര്‍ക്കാര്‍ ഖജനാവിലും വന്‍തോതില്‍ നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്ക് വേണ്ടിയാണ് നിലവില്‍ 2ജി നെറ്റ് വര്‍ക്കിന് അനുമതി നല്‍കിയിരിക്കുന്നത്. എസ്എംഎസ് സേവനം നേരത്തെ തന്നെ പുന:സ്ഥാപിച്ചിരുന്നു. വരുംദിവസങ്ങളില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമായേക്കുമെന്നാണ് കരുതുന്നത്. അതേസമയം സോഷ്യല്‍മീഡിയയുടെ വിലക്ക് തുടരുകയാണ്.ഓഗസ്റ്റ് മാസമായിരുന്നു ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയത്.

Author

Related Articles