News

ജെറ്റ് എയര്‍വേസിന്റെ മടങ്ങി വരവ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വില കുതിച്ചുയര്‍ന്നു

ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ തിങ്കളാഴ്ച അഞ്ച് ശതമാനം ഉയര്‍ന്നു. മള്‍ട്ടി മില്യണ്‍ ഡോളര്‍ റെസല്യൂഷന്‍ പ്ലാന്‍ പ്രകാരം വിമാനക്കമ്പനി കൈമാറ്റം ചെയ്യാന്‍ വായ്പാദാതാക്കളുടെ സമിതി അംഗീകരിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. ജെറ്റ് എയര്‍വേയ്‌സിനെ മള്‍ട്ടി മില്യണ്‍ ഡോളര്‍ റെസല്യൂഷന്‍ പ്ലാന്‍ പ്രകാരം നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യം ഏറ്റെടുക്കും.

ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജെറ്റ് എയര്‍വേസ് ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 42.20 എന്ന അപ്പര്‍ സര്‍ക്യൂട്ടിലേക്ക് എത്തി. കഴിഞ്ഞ എട്ട് സെഷനുകളിലായി ജെറ്റ് എയര്‍വേസ് സ്റ്റോക്ക് 47 ശതമാനം ഉയര്‍ന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള കല്‍റോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള ബിസിനസുകാരനായ മുരാരി ലാല്‍ ജലന്റെയും നേതൃത്വത്തിലുളള കണ്‍സോര്‍ഷ്യമാണ് പ്രമേയ പദ്ധതി സമര്‍പ്പിച്ചതെന്ന് എയര്‍ലൈന്‍ ശനിയാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ വിശദീകരിച്ചു.

2019 ഏപ്രിലില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായ എയര്‍ലൈനിന്റെ ഭാവിയെക്കുറിച്ച് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് റെസല്യൂഷന്‍ പ്ലാന്‍ തയ്യാറായിരിക്കുന്നത്. 124 ലധികം വിമാനങ്ങള്‍ ഒരിക്കല്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ജെറ്റ് എയര്‍വേസിന്റെ പതനം ഇന്ത്യന്‍ വ്യോമയാന രം?ഗത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വിമാനക്കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം, അതിന്റെ 280 സ്ലോട്ടുകളെങ്കിലും മുംബൈയിലും 160 എണ്ണത്തോളം ദില്ലിയിലും ഒഴിഞ്ഞുകിടന്നു, അവ പിന്നീട് മറ്റ് കമ്പനികള്‍ക്ക് താല്‍ക്കാലികമായി നല്‍കിയിരിക്കുകയാണ്.

ഈ സ്ലോട്ടുകളില്‍ ചിലത് തിരികെ ലഭിക്കുന്നതിനെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പുനരുജ്ജീവന പദ്ധതി. എയര്‍ലൈനിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തന മൂലധനമായി 1,000 കോടി നിക്ഷേപിക്കാന്‍ പുതിയ ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ വീണ്ടും ഒരു 1,000 കോടി കൂടി വായ്പാദാതാക്കള്‍ക്കായി നല്‍കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Author

Related Articles