News

താരിഫ് വര്‍ധനവിന് ജിയോയും ; കോളുകള്‍ക്കും ഡാറ്റകള്‍ക്കും വില കൂടും

ദില്ലി: മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും താരിഫ് വര്‍ധനവ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് ഉയര്‍ത്തല്‍ തീരുമാനം ഉടനെന്ന് അറിയിച്ച് ജിയോയും. ഏതാനും ആഴ്ചകള്‍ക്കകം തന്നെ പുതുക്കിയ താരിഫുകള്‍ പ്രഖ്യാപിക്കും.അതേസമയം തങ്ങളുടെ നിരക്ക് വര്‍ധനവ് രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ബാധിക്കാത്ത വിധത്തിലായിരിക്കുമെന്ന് ജിയോ അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നുമുതല്‍ സേവനനിരക്ക് വര്‍ധിപ്പിക്കാനാണ് വോഡഫോണ്‍ -ഐഡിയയും എയര്‍ടെല്ലിന്റെയും തീരുമാനം. സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 50,921 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് താരിഫ് ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ബിസിനസ് ഇന്ത്യയില്‍ തുടര്‍ന്നുപോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമാശ്വാസ നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് വോഡഫോണ്‍ കമ്പനി വക്താക്കള്‍  വ്യക്തമാക്കിയിട്ടുണ്ട്. വോഡഫോണ്‍-ഐഡിയയ്ക്ക് മാത്രമായി 300 മില്യണ്‍ മൊബൈല്‍ വരിക്കാരാണ് ഉള്ളത്. സര്‍ക്കാരിന്റെ പുനരുജ്ജീവന പാക്കേജ് സൂചനകളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജിയോയുടെ കടന്ന് വരവിന് ശേഷം കനത്ത നഷ്ടം നേരിട്ട കമ്പനി മറ്റൊരു കമ്പനിയാണ്  എയര്‍ടെല്‍. ഈ ടെലികോം കമ്പനിയും പ്രതിസന്ധികളിലൂടെയാണ് മുമ്പോട്ട് പോകുന്നത്. വരുന്ന മാസം മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള താരിഫ് റേറ്റ് ഉയര്‍ത്താനാണ് ഇവരുടെയും തീരുമാനം.

Author

Related Articles