News

എസ്ഡിഎല്ലിലൂടെ കേരളം സമാഹരിച്ചത് 1000 കോടി രൂപ

മുംബൈ: 5.53 ശതമാനം നിരക്കില്‍ 5 വര്‍ഷത്തെ സംസ്ഥാന വികസന വായ്പകള്‍ (എസ്ഡിഎല്‍) വിതരണം ചെയ്ത് കേരളം ചൊവ്വാഴ്ച (ജൂണ്‍ 30) വിപണിയില്‍ നിന്ന് 1000 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 45,000 കോടി രൂപയുടെ വായ്പയെടുക്കലിനെതിരെ എസ്ഡിഎല്ലുകള്‍ വഴി സംസ്ഥാനത്തിന്റെ മൊത്തം വിപണി വായ്പകള്‍ 12,400 കോടി രൂപ വരെ എടുക്കും. കോവിഡ് 19 വരുത്തിയ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര ധനമന്ത്രാലയം അനുവദിച്ച അധിക 2 ശതമാനം ഉള്‍പ്പെടെയാണിത്.

ആദ്യം, 500 കോടി രൂപയുടെ എസ്ഡിഎല്ലുകള്‍ മാത്രമേ നല്‍കൂ എന്ന് കേരളം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് 500 കോടി രൂപ കൂടി സമാഹരിക്കാന്‍ തീരുമാനിച്ചു. അനുകൂലമായ കൂപ്പണ്‍ നിരക്ക് സംസ്ഥാനത്തെ പ്രാരംഭ തുക ഇരട്ടിയാക്കാന്‍ പ്രേരിപ്പിച്ചു എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചൊവ്വാഴ്ച (ജൂണ്‍ 30) നടന്ന എസ്ഡിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏഴ് സംസ്ഥാനങ്ങളില്‍, കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ വായ്പയെടുക്കാന്‍ അറിയിച്ച തുകയില്‍ നിന്നും കൂടുതല്‍ സ്വീകരിച്ചു.

ഗുജറാത്ത് 500 കോടി രൂപ അധികമായി സ്വീകരിച്ചപ്പോള്‍ മഹാരാഷ്ട്ര 1000 കോടി രൂപ അധികമായി സ്വീകരിച്ചു. രാജസ്ഥാനും തമിഴ്നാടും ഇത്തവണ വിവിധ എസ്ഡിഎലുകളിലൂടെ 500 രൂപ വീതം അധികമായി സ്വീകരിച്ചു. അതേസമയം തുടക്കത്തില്‍ അറിയിച്ച 9000 രൂപയില്‍ നിന്ന് സംസ്ഥാനങ്ങള്‍ സമാഹരിച്ച മൊത്തം തുക 12,000 കോടി രൂപയിലെത്തി. ഏപ്രില്‍ 7 ന് നടന്ന ആദ്യ ലേലത്തില്‍ 15 വര്‍ഷത്തെ എസ്ഡിഎല്ലുകള്‍ നല്‍കിയ ശേഷമാണ് കേരളം കാലാവധി കുറച്ചത്. നിക്ഷേപകര്‍ 8.96 ശതമാനം വരെ ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ടിരുന്നു.

Author

Related Articles