News

റസ്റ്റോറന്റ്, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയവയ്ക്ക് 16,000 കോടി രൂപയുടെ വായ്പാസഹായവുമായി ആര്‍ബിഐ

മുംബൈ: കോവിഡ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ സഹായിക്കാന്‍ ആര്‍ബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാര്‍ലറുകള്‍ക്കും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. ഈമേഖലകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ 2022 മാര്‍ച്ച് 31വരെയാണ് വായ്പ അനുവദിക്കുക.

പദ്ധതി പ്രകാരം ഹോട്ടലുകള്‍, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍, കാര്‍ വര്‍ക് ഷോപ്പുകള്‍, റെന്റ് എ കാര്‍ സേവനദാതാക്കള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്പാ, ബ്യൂട്ടിപാര്‍ലര്‍, സലൂണ്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള മേഖലകള്‍ക്കുമാകും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകള്‍ക്ക് മൂന്നുവര്‍ഷക്കാലയളവില്‍ റിപ്പോ നിരക്കായ 4 ശതമാനത്തില്‍ ആര്‍ബിഐ പണം ലഭ്യമാക്കും. കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതല്‍ ബാധിച്ചത് ചെറുകിട വ്യാപാരമേഖലയെയാണ്. റിസര്‍വ് ബാങ്കിന്റെ നടപടി ആശ്വാസകരമാണെങ്കിലും ഉയര്‍ന്ന റിസ്‌ക് ഉള്ളതിനാല്‍ ബാങ്കുകള്‍ ഈമേഖലകളെ എത്രത്തോളം പരിഗണിക്കമെന്ന് വ്യക്തമല്ല.

ഈ പദ്ധതികള്‍ക്കുപുറമെ, ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായി സിഡ്ബിവഴി 16,000 കോടി രൂപയുടെ പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയ്ക്കും വായ്പാ പുനഃക്രമീകരണത്തിനുമാകും ഈതുക ചെലവഴിക്കുക. വായ്പ പരിധി 25 കോടിയില്‍നിന്ന് 50 കോടി രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി 50,000 കോടിയുടെ പണലഭ്യതാ പാക്കേജ് റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Author

Related Articles