News

പ്രവാസി നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന; കേരളത്തിലേക്ക് എത്തിയത് 2.27 ലക്ഷം കോടി രൂപ

കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന. 2020ല്‍ 2.27 ലക്ഷം കോടി രൂപയുടെ എന്‍ആര്‍ഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14ശതമാനമാണ് വര്‍ധന. ഗള്‍ഫിലും മറ്റുംതൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകള്‍ക്കിടെയാണ് നിക്ഷേപത്തില്‍ ഇത്രയും വര്‍ധനയുണ്ടായത്. 

സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബര്‍ അവസാനംവരെയുള്ള എന്‍ആര്‍ഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വര്‍ധന രണ്ടുശതമാനംമാത്രമാണ്.    2019ല്‍ ഇത് 1,99,781 കോടി രൂപയായിരുന്നു. 

സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി മലയാളികള്‍ നടത്തിയിട്ടുള്ള വിദേശ കറന്‍സി നിക്ഷേപത്തിന്റെ കണക്കാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം 40 ലക്ഷം മലയാളികളാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തംവരുമാനത്തില്‍ 30ശതമാനവും ഇവരുടെ സംഭാവനയാണ്. കോവിഡിനെതുടര്‍ന്ന് 12 ലക്ഷം പേരാണ് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടവരിലേറെയും അവിദഗ്ധ തൊഴിലാളികളാണെന്നും വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Author

Related Articles