News

കോവിഡ് രണ്ടാം തരംഗം: 5650 കോടി രൂപയുടെ അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് കെ എന്‍ ബാലഗോപാല്‍

കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് 5650 കോടി രൂപയുടെ അനുബന്ധ പാക്കേജ് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കും. ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി നിയമ സഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കും. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കും. ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കി കൊടുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി അറിയിച്ചു.

20.1.2021 മുതല്‍ അടവ് മുടക്കമായ കെ എസ് എഫ് ഇ നല്‍കിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കി നല്‍കും. ചിട്ടിയുടെ കുടിശ്ശികക്കാര്‍ക്ക് കാലാവധി അനുസരിച്ച് സെപ്തംബര്‍ 30 വരെയുള്ള അമ്പതു മുതല്‍ നൂറു ശതമാനം വരെ പലിശയും പിഴപലിശ. 20.1.2021 മുതല്‍ അടവ് മുടക്കമായ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കും. 30.9.2021 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാര്‍ക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല. കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടും.

കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനതിനായി കെ എഫ് സി വഴി മൂന്നു പദ്ധതികള്‍ നടപ്പാക്കും. ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്.1.സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി-ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാര്‍ട്ടപ്പ് കേരള' വായ്പാപദ്ധതി. ഇതിനായി കെഎഫ്‌സി 50 കോടി രൂപ മാറ്റി വയ്ക്കും. 2. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങള്‍ക്കുള്ള പ്രത്യേക വായ്പാപദ്ധതി-20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയില്‍, 500 കോടി രൂപ മാറ്റി വയ്ക്കും. 3. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം.

ഒരു കോടി വരെ 5% പലിശയില്‍ വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിക്കും. 50 വയസ്സില്‍ താഴെയുള്ള യുവസംരംഭകര്‍ക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വര്‍ഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി അതില്‍ പ്രാപ്തരായവരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക. ഇതിനായി മുന്നൂറു കോടി രൂപ ചെലവാക്കും

ഇതിന് പുറമെ രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ് മാസം ഒരുമിച്ച് നല്‍കുന്നത് കാരണം 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തുമെന്ന് മന്ത്രി നിയമ സഭയില്‍ പറഞ്ഞു.ഇതിനു പുറമേ ഓണത്തിന് അനുവദിക്കുന്ന സ്‌പെഷ്യല്‍ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കുമെന്ന് മന്ത്രി പറഞ്ഞു.

Author

Related Articles