News

175 വിദേശമദ്യ ഔട്ലെറ്റുകള്‍ കൂടി തുറക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പരിഗണനയില്‍

കൊച്ചി: സംസ്ഥാനത്ത് 175 വിദേശമദ്യ ഔട്ലെറ്റുകള്‍ കൂടി തുറക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരക്കു കുറയ്ക്കാന്‍ 175 ഷോപ്പുകള്‍ കൂടി അനുവദിക്കണമെന്നുള്ള ബവ്‌റിജസ് കോര്‍പറേഷന്റെ (ബവ്‌കോ) ശുപാര്‍ശ അനുകൂലമായി പരിഗണിക്കാമെന്ന് എക്‌സൈസ് കമ്മിഷണര്‍ അഭിപ്രായം അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.    

മദ്യഷോപ്പുകള്‍ ക്യൂ നില്‍ക്കാതെ സാധനം വാങ്ങാന്‍ കഴിയുന്ന വോക്- ഇന്‍ ഷോപ്പുകളാക്കി മാറ്റണമെന്നു കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ബവ്‌കോയുടെ 96 ഔട്ലെറ്റുകളിലും കണ്‍സ്യൂമര്‍ ഫെഡിന്റെ 30 ഔട്ലെറ്റുകളിലും വോക്- ഇന്‍ സൗകര്യം ഒരുക്കിയതായി എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. സാധ്യമായിടത്തോളം ഷോപ്പുകളില്‍ അധിക കൗണ്ടറുകളും പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി ഷോപ്പുകളുടെ എണ്ണം കുറവായതു കൊണ്ടാണ് ഇവിടെ തിരക്ക് ഏറുന്നത്. ബവ്‌കോയുടെ 270 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 36 ഷോപ്പുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെയുള്ളത് 306 ഔട്ലെറ്റുകളാണ്. തിരക്കു കുറയ്ക്കാന്‍ 175 ഷോപ്പുകള്‍ കൂടി തുറക്കണമെന്നു കാണിച്ച് ബവ്‌കോ എംഡി സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണറുടെ അഭിപ്രായം തേടിയപ്പോള്‍ നവംബര്‍ 3ന് അനുകൂലമായി മറുപടി നല്‍കിയെന്നും കോടതിയെ അറിയിച്ചു.

Author

Related Articles