News

1.84 ലക്ഷം കോടി രൂപയുടെ പുതിയ പ്രീമിയം നേടി എല്‍ഐസി

ന്യൂഡല്‍ഹി: ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറസ് സ്ഥാപനങ്ങളിലൊന്നാണ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. 2020-21 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കമ്പനിയിലേക്ക് പുതുതായി വന്ന പ്രീമിയം 1.84 ലക്ഷം കോടിയുടേതാണ്.

അതേസമയം കമ്പനി ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് 1.34 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ച സാമ്പത്തിക വര്‍ഷം കൂടിയാണ് കഴിഞ്ഞത്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ തവണ 1.77 ലക്ഷം കോടിയില്‍ നിന്ന് 1.84 ലക്ഷം കോടിയിലേക്ക് പുതിയ പ്രീമിയം ഉയര്‍ന്നു. 564 ബില്യണ്‍ പുതിയ പ്രീമിയം കഴിഞ്ഞ വര്‍ഷം നേടിയെന്ന് എല്‍ഐസി വ്യക്തമാക്കി. 2.10 കോടി പോളിസികളാണ് കഴിഞ്ഞ വര്‍ഷം വില്‍ക്കാനായത്. ഇതോടെ ഇന്‍ഷുറന്‍സ് വിപണിയില്‍ 66.18 ശതമാനം ഓഹരിയും തങ്ങളുടേതാണെന്നും പൊതുമേഖലാ സ്ഥാപനം അവകാശപ്പെട്ടു.

പെന്‍ഷന്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവ വഴി 1.27 ലക്ഷം കോടിയാണ് എല്‍ഐസിക്ക് കിട്ടിയത്. എന്നാല്‍ ലഭിച്ച ആകെ പ്രീമിയം തുക എത്രയെന്നോ, പുതുക്കിയ പ്രീമിയം എത്രയെന്നോ എല്‍ഐസി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 345469 ഏജന്റുമാരെ എല്‍ഐസി ചേര്‍ത്തു. ഇതോടെ ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷമായി.

Author

Related Articles