News

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐപിഒ പദ്ധതിയുമായി എല്‍ഐസി; 25 ശതമാനം ഓഹരി വിറ്റഴിച്ചേക്കും

രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന (ഐപിഒ)യ്ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25 ശതമാനം വരെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ശുപാര്‍ശ. ഇതോടെ കമ്പനിയില്‍ സര്‍ക്കാരിന്റെ വിഹിതം 75 ശതമാനമായി ചുരുങ്ങും.

ചെറുകിട നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കിയാകും വില്പന. അതിനാല്‍തന്നെ കൂടുതല്‍ ബോണസും വിലക്കിഴിവും നല്‍കാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഹരി വിലയില്‍ 10 ശതമാനം വരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും നല്‍കുക. ആദ്യദിനങ്ങളില്‍ തന്നെ ബോണസ് ഓഹരി നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കുമായി അഞ്ചുശതമാനം ഓഹരികള്‍ നീക്കിവെച്ചേക്കും.

ആദ്യഘട്ടത്തില്‍ പത്തുശതമാനം ഓഹരിയായിരിക്കും വില്‍പന നടത്തുക. തുടര്‍ന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിര്‍ദേശങ്ങള്‍ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആര്‍ഡിഎ തുടങ്ങിയ ഏജന്‍സികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടര്‍ന്നുള്ള കനത്ത സാമ്പത്തികാഘാതത്തില്‍നിന്ന് എല്‍ഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടുന്നത്.

Author

Related Articles