News

മദ്യ വില്‍പ്പനയില്‍ ഇടിവ്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മദ്യ വിപണി 12 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ വിപണി ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള സാമ്പത്തിക പാദ കാലയളവില്‍ വില്‍പ്പനയില്‍ ആറ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയില്‍ 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദവാര്‍ഷികത്തില്‍ രേഖപ്പെടുത്തിയത് 40 ശതമാനം വര്‍ദ്ധനവാണ്. മഹാരാഷ്ട്രയില്‍ 23 ശതമാനവും ഗോവയില്‍ 22 ശതമാനവും വര്‍ദ്ധനവുണ്ടായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസിന്റേതാണ് കണക്ക്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ കനത്ത ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായതെന്ന് കോണ്‍ഫെഡറേഷന്‍ പറയുന്നു. എന്നാല്‍, നാലാം പാദവാര്‍ഷികമായപ്പോഴേക്കും വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടായി.

അതേസമയം ഛത്തീസ്ഡഗില്‍ നാലാം പാദവാര്‍ഷികത്തിലും വില്‍പ്പനയില്‍ 31 ശതമാനം ഇടിവുണ്ടായി. പശ്ചിമ ബംഗാളില്‍ 28 ശതമാനവും രാജസ്ഥാനില്‍  20 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടിഞ്ഞത് മേഘാലയയിലാണ്, 52 ശതമാനം. ദാമന്‍ ദിയുവിലും സില്‍വാസയിലും 43 ശതമാനം ഇടിവുണ്ടായി. സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 305 ദശലക്ഷം കേസ് (ഒന്‍പത് ലിറ്റര്‍ വീതം) ആണ് ആകെ വില്‍പ്പന. 2019-20 കാലത്തെ അപേക്ഷിച്ച് 12 ശതമാനമാണ് ഇടിവ്.

Author

Related Articles