News

ഇന്ത്യയുടെ ഫാക്ടറി ഉത്പാദനത്തില്‍ റെക്കോര്‍ഡ് താഴ്ച; മാര്‍ച്ചില്‍ 16.7 ശതമാനം കുറഞ്ഞു

കൊവിഡ് 19 വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് രാജ്യത്തെ ഉത്പാദനത്തെയും ഉപഭോഗത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇക്കാരണങ്ങള്‍കൊണ്ട് തന്നെ മാര്‍ച്ചില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം റെക്കോര്‍ഡ് 16.7 ശതമാനം കുറഞ്ഞു. ഫെബ്രുവരിയില്‍ ഫാക്ടറി ഉത്പാദനം ഏഴുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.5 ശതമാനമായി ഉയര്‍ന്നിരുന്നു.എന്നാല്‍, സര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നേരിടുകയും ശേഷം മാര്‍ച്ചില്‍ ഫാക്ടറി ഉത്പാദനം സങ്കോചം നേരിടുകയും ചെയ്തു.

ഉത്പാദന മേഖല മാര്‍ച്ചില്‍ 20.6 ശതമാനം ഇടിയുകയുണ്ടായി. വൈദ്യുതി ഉത്പാദനത്തില്‍ 6.8 ശതമാനം കുറവുണ്ടായതായി ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാവസായിക ഉത്പാദന സൂചിക (ഐഐപി) 2019 മാര്‍ച്ചില്‍ 2.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ മാര്‍ച്ച് 25 മുതല്‍ സര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യത്തെ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലച്ചത്.
 
സാമ്പത്തിക പ്രവര്‍ത്തം പുനരാരംഭിക്കാന്‍ അനുവദിക്കുന്നതിനായി ചില ഇളവുകളോടെ ലോക്ക് ഡൗണ്‍ മെയ് 17 വരെ രണ്ടുതവണ നീട്ടുകയുണ്ടായി. മാര്‍ച്ചില്‍ അവസാനിക്കുന്ന 2019-20 വര്‍ഷത്തെ വ്യാവസായിക ഉത്പാദനം മുന്‍ സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 0.7 ശതമാനം ചുരുങ്ങി. എട്ട് പ്രധാന വ്യവസായങ്ങളുടെ ഉത്പാദനം മാര്‍ച്ചില്‍ 6.47 ശതമാനമായി കുറഞ്ഞു. ഇതിനു മുമ്പുള്ള മാസമിത് 7.1 ശതമാനമായിരുന്നു. ലോക്ക് ഡൗണിന് കീഴിലുള്ള അപര്യാപ്തമായ വിവരശേഖരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഏപ്രിലിലെ പ്രധാന ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

മാര്‍ച്ച് 19 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന 1,114 നഗരവിപണികളില്‍ നിന്നും, 1,181 ഗ്രാമവിപണികളില്‍ നിന്നും വ്യക്തിഗത സന്ദര്‍ശനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. മാര്‍ച്ചിലെ ഐഐപി കണക്കുകള്‍ കൊവിഡ് 19 ലോക്ക് ഡൗണിന്റെ ആഘാതം മാത്രമല്ല ചൂണ്ടിക്കാട്ടുന്നതെന്നും, മറിച്ച് പ്രസ്തുത മാസം പകുതി മുതല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ കാഠിന്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് അക്യൂട്ട് റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്റെ ചീഫ് അനലിറ്റിക്കല്‍ ഓഫീസര്‍ സുമന്‍ ചൗധരി അഭിപ്രായപ്പെട്ടു.

പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന സാമ്പത്തിക നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ലോക്ക് ഡൗണ്‍ കാലഘട്ടത്തിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനുമായി 1.7 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തിറക്കിയത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കമുള്ള സൗജന്യ ഭക്ഷ്യധാന്യവും പണവും ഉള്‍പ്പെടുന്നു.

Author

Related Articles