News

പാചക വാതക വില ഉയര്‍ന്നിട്ടും ഉപഭോഗം വര്‍ധിച്ചു; 7.3 ശതമാനം ഉയര്‍ന്നതായി എണ്ണ കമ്പനികള്‍

ന്യൂഡല്‍ഹി: പാചക വാതക വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായപ്പോഴും രാജ്യത്ത് ഉപഭോഗം വര്‍ധിച്ചു. എല്‍പിജി ഉപഭോഗം ഇന്ത്യയില്‍ 7.3 ശതമാനം ഉയര്‍ന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. ഗ്രാമീണ കുടുംബങ്ങളിലെ ദരിദ്രരായ പിഎംയുവൈ ഗുണഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 20 ശതമാനം വര്‍ധനവുണ്ടായതായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ പറയുന്നു.

'2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ പാചക വാതക വില 175 രൂപ വര്‍ധിച്ചപ്പോള്‍ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളില്‍ 19.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. 2016 മുതല്‍ ഈ പദ്ധതി വഴി 8 കോടിയിലധികം ദരിദ്ര കുടുംബങ്ങള്‍ക്കാണ് പാചക വാതക കണക്ഷന്‍ ലഭിച്ചത്.' ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പിഎംയുവൈ ഉപഭോക്താക്കളില്‍ എല്‍പിജി ഉപഭോഗം മെച്ചപ്പെട്ടതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും പറയുന്നു.

പാചക വാതക വിലവര്‍ധവ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെിതിരെ ആയുധമാക്കുമ്പോഴാണ് എണ്ണ കമ്പനികളുടെ പ്രസ്താവന. അതേസമയം വിലക്കയറ്റത്തെത്തുടര്‍ന്ന് ചില പിഎംയുവൈ ഗുണഭോക്താക്കള്‍ എല്‍പിജി വാങ്ങുന്നത് ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏഴു വര്‍ഷം മുമ്പ് ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പാചക വാതക വില ഇരട്ടിയായതായി എണ്ണമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈ ആഴ്ച ആദ്യം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

2014 മാര്‍ച്ചില്‍ 410.5 രൂപയായിരുന്നു 14.2 കിലോഗ്രാം പാചക വാതക സിലണ്ടറിന്റെ വില. 2021 മാര്‍ച്ചില്‍ അത് 819 രൂപയായി. ഇരട്ടിയിലധികമാണ് വില വര്‍ധന. പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധനവ് മാത്രം 459 ശതമാനത്തിലധികമാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്‍പിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ 32 ദിവസം കൊണ്ട് സിലിണ്ടറിന് 125 രൂപയാണ് ഉയര്‍ന്നത് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി സാമ്പത്തികമായി പിന്നക്കം നില്‍ക്കുന്നവര്‍ക്ക് വില്‍ക്കുന്ന മണ്ണെണ്ണ വിലയും ഉയര്‍ത്തിയിട്ടുണ്ട്. 2014 മാര്‍ച്ചില്‍ ലിറ്ററിന് 14.96 രൂപയായിരുന്ന മണ്ണെണ്ണ വില ഈ മാസം 35.35 രൂപയായി ആണ് ഉയര്‍ന്നത്. രാജ്യമെമ്പാടും പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. വാറ്റ് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ട്.

Author

Related Articles