News

പാചകവാതക വില വര്‍ധിച്ചെങ്കിലും സബ്‌സിഡി ലഭിക്കുമോ? അവ്യക്തത തുടരുന്നു

തിരുവനന്തപുരം: പാചകവാതക സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. വില ഉയര്‍ന്നെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും സബ്‌സിഡി ലഭിക്കുമോയെന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്.മെയ് മുതല്‍ മിക്ക പാചക വാതക ഉപഭോക്താക്കള്‍ക്കും സബ്സിഡികള്‍ ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില കുറഞ്ഞതും രാജ്യത്ത് എല്‍പിജി നിറക്കുന്നതിനുള്ള ചാര്‍ജ് ഉയര്‍ന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ദില്ലിയില്‍ സബ്‌സിഡി പാചക ഗ്യാസ് സിലിണ്ടറിന് 497 രൂപയായിരുന്നു വില.അതിനുശേഷം പിന്നീട് 147 രൂപയാണ് വര്‍ധിച്ചത്.ജൂണില്‍ ദില്ലിയില്‍ ഒരു ഉപഭോക്താവിന് സബ്‌സിഡി ലഭിച്ചത് 240 രൂപയായിരുന്നു. എന്നാല്‍, ഡിസംബറില്‍ പുതിയ നിരക്ക് പ്രകാരം എല്‍പിജി സിലിണ്ടറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കാനുള്ള അര്‍ഹതയുണ്ടോയെന്ന് സര്‍ക്കാര്‍ ഇതുവരെ എണ്ണ കമ്പനികളെ അറിയിച്ചിട്ടില്ലെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നു.

2019-20 കാലയളവിലെ 22,635 കോടി രൂപയില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പാചക വാതക സബ്‌സിഡി 1,126 കോടി രൂപയായി കുറഞ്ഞിരുന്നു.2018-20 കാലയളവിലെ എല്‍പിജി സബ്‌സിഡി 31,447 കോടിയില്‍ നിന്ന് 2019-20 ല്‍ 28% ആയി കുറഞ്ഞു .എണ്ണ വില കുറയുകയും ആഭ്യന്തര റീഫില്‍ നിരക്ക് ഉയരുകയും ചെയ്തതാണ് ഇതിനു കാരണം

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില രാജ്യത്ത് വര്‍ധിച്ചത്.ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.വില വര്‍ധിച്ചതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.

Author

Related Articles