News

സൗദിയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

റിയാദ്: സൗദിയില്‍ 24-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ആഗോള റീട്ടെയ്ല്‍ വിപുലീകരണ പദ്ധതിളുടെ ഭാഗമായി ആണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. ഇതോടെ പശ്ചിമവടക്കേ ആഫ്രിക്കന്‍ മേഖലയിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയില്‍ ഒരു കണ്ണികൂടി ചേര്‍ത്തിരിക്കുകയാണ്. റിയാദില്‍ ആണ് പുതിയ ഹൈപര്‍മാര്‍ക്കറ്റ് തുറന്നത്. നഗര മധ്യത്തോട് ചേര്‍ന്ന മലസ് ഡിസ്ട്രിക്റ്റിലെ അലി ഇബ്ന്‍ അബി താലിബ് റോഡിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. 1.5 ലക്ഷം ചതുരശ്രയടിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. 22 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭ്യമാണ്.

സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്‌നാന്‍ എം. അല്‍ശര്‍ഖിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
നിക്ഷേപ മന്ത്രാലയം മാനേജിങ് ഡയറക്ടര്‍ മാജിദ് മാജിദ് എം. അല്‍ഗാനിം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, സി ഇ ഒ സൈഫിഇ രൂപാവാല എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ഇരുപത്തി നാലാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

ലുലു ഗ്രൂപ്പിന്റെ 215-ാം ഹൈപ്പര്‍മാര്‍ക്കറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് ഗ്രൂപ്പിന്റെ 215-മത്തേതും ഖത്തറിലെ പതിനഞ്ചാമത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
2.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിത അതിവിശാലമായ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആധുനിക രൂപകല്പന, ന്യൂട്രല്‍ കളര്‍ ഫിക്‌സ്ചറുകള്‍, മികച്ച ലൈറ്റിങ് സംവിധാനം തുടങ്ങിയ സവിശേഷതകള്‍ വാര്‍ത്തായിരുന്നു.

ഭക്ഷ്യവസ്തുക്കള്‍ ഒട്ടും തന്നെ പാഴാക്കാതെയുള്ള സീറോ വേസ്റ്റ് റീ ഫില്‍ സ്റ്റേഷന്‍, പ്രശസ്തരായ പാചക വിദഗ്ധര്‍ നേരിട്ട് ക്ലാസ്സുകള്‍ എടുക്കുന്ന ലുലു കുക്കിംഗ് സ്‌കൂള്‍, സവിശേഷമായ തേനുകള്‍ ലഭ്യമാകുന്ന ഹണി സ്റ്റേഷന്‍, വെജിറ്റേറിയന്‍ വീഗന്‍ ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയുള്ള വീഗന്‍ ബുച്ചറി സ്റ്റേഷന്‍ - തുടങ്ങി ഒട്ടേറെ പ്രത്യേകള്‍ അബു സിദ്ര ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുണ്ട്.. വീഗന്‍ ബുച്ചറി സ്റ്റേഷന്‍ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണിത്. ഇത് കൂടാതെ രണ്ടായിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുള്ള അതിവിശാലമായ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന പ്രത്യേകതയും ഈ ഹൈപ്പര്‍ മാര്‍ക്കറ്റിനുണ്ട്.

Author

Related Articles