News

പ്രമുഖ ആശുപത്രി ശൃംഖലയായ മേദാന്തയെ മണിപ്പാല്‍ ഹോസ്പിറ്റല്‍ ഏറ്റെടുക്കുന്നു; 5,800 കോടി രൂപയുടെ കരാര്‍ ഉടന്‍ നടക്കും

പ്രമുഖ ആശുപത്രി ശൃംഖലയായ മേദാന്തയെ മണിപ്പാല്‍ ഹോസ്പിറ്റല്‍ ഏറ്റെടുക്കുന്നു. 5,800 കോടി രൂപയുടെ കരാറാണ് ഇതിലൂടെ നടക്കാന്‍ പോകുന്നത്. മേദാന്താസ് പ്രൊമോട്ടര്‍മാര്‍ - പ്രശസ്ത ഹൃദയ ശസ്ത്രക്രിയ നരേഷ് ട്രെഹാന്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഹസ്ഥാപകനുമായ സുനില്‍ സില്‍ദേവ, കമ്പനിയുടെ 55% ഓഹരിയും മണിപ്പാലിന് വില്‍ക്കുകയാണ്. 

2009 ലാണ് മേദാന്ത സ്ഥാപിതമായത്. ഗുഡ്ഗാവ്, ലക്‌നൗ, ഇന്‍ഡോര്‍, റാഞ്ചി, ശ്രീ ഗംഗാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മണിപ്പാല്‍ ഹോസ്പിറ്റലിന് മേദാന്ത ഓഹരികള്‍ നല്‍കുന്നതിനെകുറിച്ച് വെള്ളിയാഴ്ചയാണ് മേദാന്ത ബോര്‍ഡ് അംഗീകാരം നല്‍കിയത്. മണിപ്പാല്‍ ഹോസ്പിറ്റലിന്  10 മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും, അഞ്ച് ടീച്ചിങ് ആശുപത്രികളും, നിരവധി ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും ഉണ്ട്. ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത 60 ദിവസത്തിനുള്ളില്‍ ഒരു ഉടമ്പടി ഒപ്പുവയ്ക്കുമെന്നും കമ്പനി അറിയിച്ചു. 

അപ്പോളോ ഹോസ്പിറ്റല്‍സിനെ മറികടന്ന്  ഫോര്‍ട്ടിസ് ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ ബിസിനസ് മുഴുവനായി മണിപ്പാല്‍ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അതോടെ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായി. ഈ ഏറ്റെടുക്കലോടെ മണിപ്പാല്‍ ഹോസ്പിറ്റല്‍ സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖല ആയി മാറി. നിലവില്‍ അപ്പോളോ ഹോസ്പിറ്റല്‍സ് ആണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖല. ഡോക്ടര്‍ കൂടിയായ ശതകോടീശ്വരന്‍ രഞ്ജന്‍ പൈയുടെ ഉടമസ്ഥതയിലുള്ള മണിപ്പാല്‍ ഗ്രൂപ്പില്‍ ആഗോള നിക്ഷേപകരായ റ്റിപിജി ഗ്രൂപ്പിന് ഓഹരിയുണ്ട്.

 

Author

Related Articles