News

മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി തള്ളി; കോടതിയെ കളിയാക്കരുതെന്ന് ഉടമകളോട് സുപ്രിംകോടതി

ദില്ലി: മരട് ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കര്‍ശന താക്കീതുമായി സുപ്രിംകോടതി.  മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് അറ്റോര്‍ണി ജനറലിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി താക്കീത് നല്‍കിയത്. ഫ്‌ളാറ്റ് ഉടമകളുടെ വിഷയം നിരവധി തവണ പരിഗണിച്ചതാണ്. വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് കളിയാക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 

അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എറണാകുളം മുന്‍ കളക്ടര്‍ മുഹമ്മദ് സഫറുള്ള തുടങ്ങി 8 പേര്‍ക്ക്  എതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ ഫ്ളാറ്റ് ഉടമകള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ അദേഹം ആവശ്യം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കോടതിയലക്ഷ്യ നിയമത്തില്‍ 15ം ചട്ടപ്രകാരം അനുമതി നല്‍കാന്‍ എജി ബാധ്യസ്ഥനാണ്. അദേഹത്തിന്റെ തീരുമാനം വൈകുന്നതിനിടെ തങ്ങളുടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുകയാണ്. ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി നല്‍കണമെന്ന് എജിയോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

Author

Related Articles