News

ഭൂം.. എല്ലാം തവിടുപൊടി..! മരടിലെ 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് സ്ഫോടനത്തിലൂടെ തകര്‍ത്തു; മരടിലെ ഫ്ളാറ്റ് ഭീമന്‍ നിലപംപൊത്തിയത് 11.17 മണിയോടെ; സ്ഫോടനത്തിന് പിന്നാലെ ചുറ്റും വമ്പന്‍ പൊടിപടലും പടര്‍ന്നു; വമ്പന്‍ കെട്ടിടത്തിന്റെ പതനം നേരില്‍ കണ്ടു ആര്‍പ്പുവിളിച്ചു കാഴ്ച്ചക്കാരായി എത്തിയവര്‍; ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഫ്ളാറ്റ് പൊളിക്കുന്നത് കണ്ടത് ലക്ഷങ്ങള്‍; ഇന്നലെ വരെ തല ഉയര്‍ത്തി നിന്ന അംബരചുംബി ഇന്ന് വെറും അവശിഷ്ടം

കൊച്ചി: ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് ജനലക്ഷങ്ങള്‍ നോക്കി നില്‍ക്കേ മരടിലെ 19 നിലകളുള്ള ഫ്ളാറ്റ് സ്ഫോടനത്തിലൂടെ തകര്‍ത്തു. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റാണ് സ്ഫോടനത്തിലൂടെ തകര്‍ത്തത്. 11.17 മണിയോടെയാണ് സ്ഫോടനത്തിലൂടെ അംബരചുംബിയായ കെട്ടിടം വെറും തവിടുപൊടിയായി മാറിയത്. സ്ഫോടനം നടത്തിയവര്‍ അവകാശപ്പെട്ടതു പോലെ യാതൊരു പിഴവും സംഭവിക്കാതെയാണ് സ്ഫോടനം ഉണ്ടായത്. നേരത്തെ നിശ്ചയിച്ചു പോലെ 11.17-ന് ബ്ലാസ്റ്റര്‍ വിരലമര്‍ന്നതോടെ അംബരചുംബി വെറും അവശിഷ്ടങ്ങളായി നിലംപതിക്കുകയായിരുന്നു. പിന്നാലെ വലിയ പൊടിപടലവും അന്തരീക്ഷത്തില്‍ ഉര്‍ന്നു.

പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടനം ഉണ്ടായത്.

സ്ഫോട്നത്തിന് പിന്നാലെ കാഴ്ച്ചകളെയും ക്യാമറകളെയും മറച്ച് പൊടിപടലും ഉയര്‍ന്നു പൊങ്ങി. മിനിറ്റുള്‍ക്ക് ശേഷം പൊടിയങ്ങുമ്പോള്‍ കാണുന്ന കാഴ്ച കോണ്‍ക്രീറ്റ് അവിശിഷ്ടമായി മാറുകയായിരുന്നു ഹോളി ഫെയ്ത്ത് എച്ച്ടുഒ. കായലിലേക്ക് പോലും അവശിഷ്ടങ്ങള്‍ തെറിക്കാതെ എല്ലാം കൃത്യമായ തന്നെ നടത്താന്‍ അധികൃതര്‍ക്ക് സാധിച്ചു.

ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ളാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറഞ്ഞു. വന്‍ ജനക്കൂട്ടമാണ് സ്ഫോടനം കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയത്. ഇവര്‍ ഫ്ളാറ്റ് തകര്‍ന്നുവീഴുന്ന കാഴ്ച്ചയെ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. രണ്ടാം സൈറണ്‍ വൈകിയത് ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും എല്ലാം മുന്‍കൂട്ടി തിരുമാനിച്ചതു പോലെ സംഭവിക്കുകയായിരുന്നു.

കേരളത്തില്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന ആദ്യ ഫ്‌ളാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാം സ്‌ഫോടനം നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലാണ് നടന്നത്. നാളെയാണ് മറ്റ് രണ്ട് ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കു. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് തകര്‍ക്കുക.

Author

Related Articles