News

മാസ്റ്റര്‍കാര്‍ഡിന് ആര്‍ബിഐ വിലക്ക്; കാരണം അറിയാം

ആഗോള കാര്‍ഡ് ശൃംഖലയായ മാസ്റ്റര്‍കാര്‍ഡിന് ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് ആര്‍ബിഐ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തിയത്. ജൂലൈ 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ആര്‍ബിഐ വ്യക്തമാക്കി.

''മതിയായ സമയം അനുവദിച്ച് നല്‍കിയിട്ടും പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിയാത്തതായി കണ്ടെത്തി. നിലവിലെ മാസ്റ്റര്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് വിലക്ക്.' ആര്‍ബിഐ വ്യക്തമാക്കി.

2018 ഏപ്രിലില്‍ പ്രഖ്യാപിച്ച ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍, എല്ലാ സിസ്റ്റം പ്രൊവൈഡര്‍മാരും കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലെ പ്രസ്തുത സിസ്റ്റത്തില്‍ സംഭരിച്ച് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസത്തെ സമയപരിധിയും ആര്‍ബിഐ നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

Author

Related Articles