വെറും 2 വര്‍ഷം കൊണ്ട് 5500 കോടി രൂപയുടെ കടം നികത്തി; കഫെ കോഫി ഡേയുടെ രക്ഷക മാളവിക ഹെഗ്ഡെ
രണ്ട് വര്‍ഷം കൊണ്ട് 5500 കോടി രൂപയുടെ കടം നികത്തി കഫെ കോഫി ഡേയുടെ(സിസിഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാളവിക ഹെഗ്ഡെ. 2019 ജൂലായ് 31നാണ് കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കടം കയറിയതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. 2019 മാര്‍ച്ചില്‍ സ്ഥാപനത്തിന്റെ ബാധ്യത 7200 കോടി രൂപയായിരുന്നു.
സിദ്ധാര്‍ത്ഥയുടെ മരണത്തെതുടര്‍ന്നാണ് മാളവിക ഹെഗ്ഡെ തലപ്പത്തേക്ക് എത്തുന്നത്. കടംകയറി പ്രതിസന്ധിയിലായ കമ്പനി കുറച്ച് കഴിഞ്ഞാല്‍ പൂട്ടിപ്പോകും എന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ അതിനെയൊക്കെ കാറ്റില്‍ പറത്തി 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പര്‍ വുമണ്‍ ആണിന്ന് മാളവിക.
ബംഗളൂരു ആസ്ഥാനമായുള്ള കഫെ കോഫി ഡേ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോഫി ഷോപ്പുകള്‍ നടത്തുന്നുണ്ട്. 1996 ജൂലായ് 11ന് ബംഗളൂരുവിലാണ് കഫേ കോഫി ഡേയുടെ ജനനം. സിസിഡിയിലെ കാപ്പിച്ചിനോ, ലേറ്റ്സ് എന്നിവ വളരെ ജനപ്രിയമാണ്. സ്റ്റാര്‍ബക്സ് കോര്‍പ്പ്, ബാരിസ്റ്റ, കൊക്കകോളയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റ കോഫി എന്നിവയാണ് സിസിഡിയുടെ പ്രധാന എതിരാളികള്‍.
ചായ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് സിദ്ധാര്‍ത്ഥയുടെ കോഫി ഷോപ്പ് സംസ്കാരം വന്‍ തോതില്‍ അംഗീകരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ ആദ്യകാല സംരംഭ മൂലധന നിക്ഷേപകരില്‍ ഒരാളായി അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സിദ്ധാര്‍ഥയുടെ മരണം കമ്പനി അനിശ്ചിതത്വത്തിലായി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്ലെറ്റുകള്‍ക്കും പൂട്ട് വീണു.
ഇങ്ങനെ വളരെ സങ്കീര്‍ണമായ, തകര്‍ച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വര്‍ഷം 3100 ആയി കുറഞ്ഞു. 2021ല്‍ അത് 1731ലേക്ക് താഴ്ന്നു. കമ്പനി തുടങ്ങുമ്പോള്‍ മുതല്‍ നോണ്‍ എക്സിക്യൂട്ടിവ് ബോര്‍ഡ് മെമ്പറായിരുന്ന മാളവിക സാകൂതം ബിസിനസ് നിരീക്ഷിക്കുകയായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പോലും കഫേ കോഫി ഡേക്ക് വളരാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. സിസിഡിയുടെ പുതിയ സിഇഒ, ബ്രാന്‍ഡിന്റെ മൂല്യം നിലനിര്‍ത്തുകയും നിരവധി പുതിയ നിക്ഷേപകരെ കണ്ടെത്തിയുമൊക്കെയാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത്.
ഒടുവില്‍ ഒരു രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു. ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയില്‍ അറബിക്ക കാപ്പിക്കുരുവിന്റെ ഏറ്റവും വലിയ ഉത്പാദകര്‍. 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വന്‍കരകളിലെ രാജ്യങ്ങളിലേക്ക് അവര്‍ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മകളുമാണ് മാളവിക ഹെഗ്ഡെ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍