News

സാങ്കേതിക പിഴവ്; 10 ലക്ഷം കാറുകള്‍ തിരികെ വിളിക്കാനൊരുങ്ങി മെഴ്സിഡീസ്-ബെന്‍സ്

ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മാണ കമ്പനിയായ മെഴ്സിഡീസ്-ബെന്‍സ് അമേരിക്കയില്‍ പത്ത് ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നടപടി എന്ന് ബോസ്റ്റണ്‍ 25 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനാപകട സമയങ്ങളില്‍ വാഹത്തിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും അടിയന്തിര സേവനങ്ങളെ അറിയിക്കുന്ന എമര്‍ജന്‍സി കോള്‍ (ഇ കോള്‍) സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാനാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. അപകട സമയത്ത് ഈ സംവിധാനം തെറ്റായ ലൊക്കേഷന്‍ അയക്കുന്നു എന്നതാണ് പ്രശ്നം.

അമേരിക്കയില്‍ 1,29,258 കാറുകളെയാണ് ഇ കോള്‍ സംവിധാനത്തിലെ തകരാര്‍ ബാധിക്കുക. മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വാഹനത്തിലെ പ്രശ്‌നവും ഉടന്‍ പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കിയാതായണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയനില്‍ 2018 മുതല്‍ കാറുകളില്‍ ഇ കാള്‍ സിസ്റ്റം നിര്‍ബന്ധമാക്കിയിരുന്നു.

സോഫ്റ്റ് വെയര്‍ തലത്തിലുള്ള പ്രശ്നമായതിനാല്‍ കാറിലെ നിലവിലുള്ള മൊബൈല്‍ ഡാറ്റാ കണക്ഷന്‍ ഉപയോഗിച്ച് ഇത് ഓണ്‍ലൈന്‍ ആയി പരിഹരിക്കാവുന്നതാണെന്ന് കമ്പനി പറയുന്നു. എന്നാല്‍, അതിന് സാധിക്കാത്തവര്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍മാരെ സമീപിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Author

Related Articles