News

ഓഹരി കുതിച്ചു; ആപ്പിളിനെ മറികടന്ന് ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റ്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി രാജവാഴ്ച്ച തുടരുകയാണ്. എന്നാല്‍, ഒക്‌ടോബര്‍ 27-ാം തീയതി ബുധനാഴ്ച്ച മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ആപ്പിളിനെ ഞെട്ടിച്ചു. ഓഹരികളിലുണ്ടായ കുതിപ്പാണ് സോഫ്റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റിന് നേട്ടമായത്. ഓഹരി വില 4.2 ശതമാനം കുതിച്ച്  323.17 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ് അവസാനിച്ചത്. അത് കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2.426 ട്രില്യണ്‍ ഡോളറായി ആയി ഉയര്‍ത്തി. ആപ്പിളിന്‍േറത് 2.461 ട്രില്യണ്‍ ഡോളറാണ്.

ഐഫോണ്‍ നിര്‍മാതാക്കള്‍ അവരുടെ ത്രൈമാസ ഫലങ്ങള്‍ പുറത്തുവിടുന്നതിന് ഒരു ദിവസം മുമ്പാണ് മൈക്രോസോഫ്റ്റ് കുതിപ്പ് നടത്തിയത്. കമ്പനിയുടെ കീഴിലുള്ള അസൂര്‍ ക്ലൗഡ്-കമ്പ്യൂട്ടിംഗ് ബിസിനസ് മൂന്നാം പാദത്തില്‍ നേടിയ ശക്തമായ വളര്‍ച്ച കുതിപ്പിന് ഇന്ധനമായി മാറി. അതേസമയം, ആപ്പിളിന്റെ ഓഹരികള്‍ 0.3% ഇടിഞ്ഞിരുന്നു.

ആഗോള വിതരണ ശൃംഖല നേരിടുന്ന പ്രതിസന്ധി ഐഫോണ്‍ നിര്‍മാതാക്കളെ ബാധിക്കുന്നതിലാണ് നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. മൈക്രോസോഫ്റ്റിന്റെ ഓഹരി ഈ വര്‍ഷം 45 ശതമാനമാണ് ഉയര്‍ന്നത്. ബില്‍ ഗേറ്റ്‌സിന്റെ കമ്പനിയുടെ കീഴിലുള്ള ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ മഹാമാരിക്കാലത്ത് ഡിമാന്റ് വര്‍ധിക്കുകയായിരുന്നു. 2021ല്‍ ആപ്പിളിന്റെ ഓഹരികള്‍ 12 ശതമാനമാണ് ഉയര്‍ന്നത്.

Author

Related Articles