News

കോവിഡ് പ്രതിസന്ധിയിൽ മൈക്രോസോഫ്റ്റ്; നിയമനങ്ങളിൽ 46 ശതമാനം ഇടിവ്; ലിങ്ക്ഡ് ഇന്നിൽ ആകെ മൂന്ന് ഒഴിവുകള്‍ മാത്രം

ന്യൂഡൽഹി: ആഗോള സമ്പദ് വ്യവസ്ഥയെത്തന്നെ സാരമായി ബാധിച്ചിരിക്കുകയാണ് കോവിഡ് 19 പ്രതിസന്ധി. ലോകമെങ്ങുമുള്ള കമ്പനികള്‍ ഇതിനകം തന്നെ ജോലിക്കാരെ പിരിച്ചുവിടുക, പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുക പോലുള്ള നടപടികള്‍ കൈക്കൊള്ളുന്നു. ആഗോള സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റിന്റെ നിയമന പ്രവര്‍ത്തനങ്ങളില്‍ 46 ശതമാനമാണ് കുറവാണുണ്ടായിരിക്കുന്നത്. കമ്പനിയുടെ പ്രൊഫഷണല്‍ കരിയര്‍ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്‍ ആവട്ടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ആകെ മൂന്ന് ഒഴിവുകള്‍ മാത്രമാണ് കാണിക്കുന്നത്.

ആള്‍ട്ടര്‍നേറ്റിവ് ഡാറ്റാ പ്ലാറ്റ്‌ഫോമായ തിങ്ക്‌നം സമാഹരിച്ച വിവരങ്ങള്‍ പ്രകാരം, സത്യ നാദെല്ല നേതൃത്വം നല്‍കുന്ന മൈക്രോസോഫ്റ്റ്, മാര്‍ച്ച് 22 -ന് തങ്ങളുടെ പ്രധാന കരിയര്‍ സൈറ്റില്‍ 5,580 ഓപ്പണിംഗുകള്‍ പട്ടികപ്പെടുത്തി. ഏപ്രില്‍ 20 -ഓടെ ഈ എണ്ണം 3,028 ആയി കുറഞ്ഞു. ഇത് നിയമനത്തില്‍ 46 ശതമാനം ഇടിവുണ്ടാക്കി. കമ്പനികളുടെ ഡാറ്റാ അധിഷ്ഠിത നിക്ഷേപ ആശയങ്ങള്‍ നേടാന്‍ നിക്ഷേപകരെ അനുവദിക്കുന്നതായി പ്ലാറ്റ്‌ഫോം അറിയിച്ചു. മാര്‍ച്ച് ഒന്നിന് ലിങ്ക്ഡ് ഇന്‍ 510 ഓപ്പണിംഗുകള്‍ പട്ടികപ്പെടുത്തി.

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കരിയര്‍ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്‍ നിയമനത്തില്‍ ഇതിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ലിങ്ക്ഡ് ഇന്നിന്റെ പ്രധാന വരുമാനം തൊഴില്‍ ലിസ്റ്റിംഗുകളില്‍ നിന്നാണ്. എന്നാല്‍, കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായതിനാല്‍ മിക്ക കമ്പനികളും വളരെ കുറച്ച് പുതിയ ജോലികള്‍ മാത്രമെ ലിസ്റ്റ് ചെയ്യുന്നുള്ളൂ. ഇതാണ് കരിയര്‍ വെബ്‌സൈറ്റിനെ ദോഷമായി ബാധിച്ചത്. മൈക്രോസോഫ്റ്റിലെ നിയമന മാന്ദ്യം ബോര്‍ഡിലുടനീളം ഉണ്ടെന്ന് തിങ്ക്‌നം വ്യക്തമാക്കുന്നു.

കമ്പനി നിയമിക്കുന്ന 20 വിഭാഗങ്ങളില്‍ എല്ലാ ഓപ്പണിംഗിലും കുറവുണ്ടായി. മൈക്രോസോഫ്റ്റിന് മാത്രമല്ല ഈ ദുരവസ്ഥ, 2019 -ല്‍ 20,000 ജീവനക്കാരെ നിയമിക്കുകയും ഈ വര്‍ഷം സമാനമായ എണ്ണം ആളുകളെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്ത ഗൂഗിള്‍, കോവിഡ് 19 പ്രതിസന്ധി മൂലം പുതിയ നിയമനങ്ങള്‍ നടത്തുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പകര്‍ച്ചവ്യാധിക്കിടെ, പ്രത്യേകിച്ച് മാര്‍ച്ച് രണ്ടാം പകുതി മുതല്‍ തൊഴില്‍ സൈറ്റിലെ ലിസ്റ്റിംഗുകളില്‍ ഗണ്യമായ കുറവാണുണ്ടായത്.

ഏപ്രില്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം പുതിയ പോസ്റ്റിംഗുകളുടെ ട്രെന്‍ഡ് 2019 -നെ അപേക്ഷിച്ച് 49.1 ശതമാനം ഇടിഞ്ഞെന്ന് ഇന്‍ഡീഡ് ഹയറിംഗ് ലാബിലെ ചീഫ് ഇക്കണോമിസ്റ്റ് ജെഡ് കൊല്‍ക്കോ കഴിഞ്ഞയാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ ജീവനക്കാരില്‍ 25 ശതമാനം പേര്‍ക്കും അവരുടെ വരുമാനത്തില്‍ കുറവുണ്ടായെന്നും 39 ശതമാനം പേര്‍ക്ക് വ്യക്തിഗത സമ്പാദ്യത്തില്‍ ഇടിവുണ്ടായെന്നും മൈക്രോസോഫ്റ്റി​ന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ദീര്‍ഘകാല വീക്ഷണത്തെക്കുറിച്ച് ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കിലും ജോലികളുടെ ലഭ്യത, കമ്പനിയുടെ സാമ്പത്തിക സ്ഥിതി, അവരുടെ വരുമാനത്തിലും വ്യക്തിഗത സമ്പാദ്യത്തിലും ഈ ഘടകങ്ങളുടെ സ്വാധീനം എന്നിവ സംബന്ധിച്ച് ഇവര്‍ ഹ്രസ്വകാല ആശങ്കകള്‍ പങ്കുവയ്ക്കുന്നു.

Author

Related Articles