News

ഇന്ത്യയില്‍ മില്യണ്‍ ഡോളര്‍ സിഇഓമാര്‍ കൂടി; ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഓമാര്‍ ഇവരാണ്

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ കൂപ്പുകുത്തി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ മില്യണ്‍ ഡോളര്‍ സിഇഓ ക്ലബ് വികസിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് മില്യണ്‍ ഡോളര്‍ സിഇഓ അഥവാ ഏഴ് കോടിയില്‍പരം രൂപ ശമ്പളം വാങ്ങുന്ന സിഇഓ മാരുടെ എണ്ണം പെരുകിയതായി വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം 124 പേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

എന്നാല്‍ 18 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഇന്ത്യ നേടിയിരിക്കുന്നത്. പുതിയതായി 22 സിഇഓമാരാണ് ഈ ക്ലബില്‍ ഇടംനേടിയത്. നിലവില്‍ ഏഴ്‌കോടി ശമ്പളം വാങ്ങുന്ന 146സിഇഓമാര്‍ വിവിധ ഇന്ത്യന്‍ കമ്പനികളിലുണ്ടെന്ന് ഡാറ്റകള്‍ പറയുന്നു. കൂടാതെ സിഇഓമാരുടെ മൊത്തംശമ്പളം 14 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2158 കോടി രൂപയായിരുന്നു ഇവരുടെ മൊത്തം ശമ്പളം . ഇത് 2457 കോടിയാണിപ്പോള്‍.സിഇഓമാരുടെ ശരാശരി പാക്കേജ് 16.8 കോടിരൂപയാണ്.ബിഎസ്ഇയിലെ 200 കമ്പനികളെ ആധാരമാക്കി ഇഎംഎ പാട്‌ണേഴ്‌സ് നടത്തിയ സിഇഓ/സിഎക്‌സ്ഓ വാര്‍ഷിക പഠനമാണ്  ഈ കണക്കുകള്‍ പുറത്തുവിട്ടത്. 

ഇനി ഈ ക്ലബില്‍ ഏറ്റവും മുമ്പില്‍ ആരാണെന്ന് പരിശോധിക്കാം. സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരനും,കാവേരി കലാനിധിമാരനുമാണ് ഏറ്റവുമധികം ശമ്പളമുള്ള സിഇഓമാര്‍. 88 കോടിരൂപയാണ് രണ്ട് പേരുടെയും ശമ്പളം. രണ്ടാംസ്ഥാനം ഹീറോമോട്ടോകോര്‍പ്പ് സിഎംഡി പവന്‍ മുഞ്ജാളിനാണ് .80 കോടിയാണ് ഇദേഹം സാലറിയായി വാങ്ങുന്നത്. വരുമാന ഇടിവ് നേരിട്ടിരുന്ന സ്റ്റീല്‍ കമ്പനി ജെഎസ്ഡബ്യു സ്റ്റീല്‍ ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ പക്ഷെ ശമ്പളക്കാര്യത്തില്‍ വമ്പനാണ്. 69 കോടിരൂപയാണ് ശമ്പളം .

മില്യണ്‍ ഡോളര്‍ സിഇഓ ക്ലബില്‍ പുതിയതായി ഇടം നേടിയ 22 സിഇഓ മാരില്‍ ഇന്‍ഫോസിസ് സിഇഓ സലീല്‍ പരേഖ് ആണ് ഏറ്റവും മുമ്പന്‍. മുന്‍ വര്‍ഷം 4 കോടിരൂപ വേതനം വാങ്ങിയിരുന്ന അദേഹം നിലവില്‍ 17 കോടിരൂപയാണ് വാങ്ങുന്നത്. മില്യണ്‍ ഡോളര്‍ ക്ലബില്‍ പ്രമോട്ടര്‍ സിഇഓമാരും പ്രൊഫഷണല്‍ സിഇഓമാരും ആണുള്ളത്. ഇതില്‍ പ്രൊഫഷണല്‍ സിഇഓമാര്‍ക്കാണ് മുന്‍തൂക്കം. ഈ ക്ലബില്‍ 85 പേരും പ്രൊഫഷണല്‍ സിഇഓമാരാണ്. 61 പേരാണ് പ്രമോട്ടര്‍ സിഇഓമാര്‍. വനിതാ സിഇഓമാര്‍ വെറും രണ്ട് ശതമാനം പേര്‍ മാത്രമാണ് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു.

Author

Related Articles