News

പാലിനും തൈരിനുമൊപ്പം ഇനി ചാണകവും നല്‍കും മില്‍മ

പാലക്കാട്: പാലും തൈരും നെയ്യും മാത്രമല്ല മില്‍മ ഇനി ചാണകവും നല്‍കും. മട്ടുപ്പാവിലെ കൃഷിയിടം മുതല്‍ വലിയ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാവുന്ന രീതിയില്‍ ചാണകപ്പൊടി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതു മില്‍മയുടെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷനാണ് (എംആര്‍ഡിഎഫ്). ചെറുകിട ക്ഷീരകര്‍ഷകര്‍ മുതല്‍ വലിയ ഡെയറി ഫാമുകള്‍ വരെയുള്ളവര്‍ക്കു ചാണക സംസ്‌കരണം വലിയ വെല്ലുവിളിയാണ്. പലപ്പോഴും കര്‍ഷകര്‍ പ്രതീക്ഷിക്കുന്ന വില ചാണകത്തിനു ലഭിക്കാറില്ല. വീട്ടു കൃഷി, നഴ്‌സറി, പൂന്തോട്ടങ്ങള്‍ എന്നിവയ്ക്കു ഗുണമേന്മയുള്ള ചാണകം വിപണിയില്‍ കിട്ടാനില്ല.

ഈ സാഹചര്യത്തിലാണു ക്ഷീരസംഘങ്ങളോടനുബന്ധിച്ചു കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചു ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്. 1, 2, 5,10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണു വില. വന്‍കിട കര്‍ഷകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ എത്തിക്കും. കൃഷിവകുപ്പ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, സര്‍ക്കാരിന്റെ ഫാമുകള്‍ എന്നിവയ്ക്കായി വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനു വേണ്ടി വലിയ അളവില്‍ ചാണകം എംആര്‍ഡിഎഫ് നല്‍കുന്നുണ്ട്.

Author

Related Articles