News

100ല്‍പ്പരം വിമാനത്താവളങ്ങള്‍ കനത്ത നഷ്ടത്തില്‍; 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 1,369 കോടി രൂപ

എയര്‍പോര്‍ട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തില്‍. 2,948.97 കോടി രൂപയാണ് മൊത്തം നഷ്ടം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രധാന കാരണം. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തിക വര്‍ഷം 1,368.82 കോടി രൂപയായിരുന്നു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തിക വര്‍ഷത്തില്‍ 111.77 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്ത വര്‍ഷം 13.15 കോടി ലാഭത്തിലായിരുന്നു. തിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ല്‍ 96.1കോടിയും 2020ല്‍ 2.54കോടി രൂപയും അറ്റാദായം നേടിയിരുന്നു.

തിരുവനന്തപരും എയര്‍പോര്‍ട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുന്‍വര്‍ഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്. അതേസമയം, കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗര്‍, പട്ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങള്‍ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.

Author

Related Articles