News

വിലക്കയറ്റ സൂചിക ഉയര്‍ന്നുതന്നെ; ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്തുമോ?

തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇത്തവണ ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്തുമോ എന്നത് എല്ലാവരേയും അലട്ടുന്ന ഒരു ചോദ്യമാണ്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പണവായ്പ അവലോകന സമിതി (എംപിസി) യോഗതീരുമാനം ഓഗസ്റ്റ് ആറിനാണ് പ്രഖ്യാപിക്കുക. രണ്ടുമാസം തുടര്‍ച്ചയായി ഉപഭോക്തൃ വിലസൂചിക ആറുശതമാനത്തിന് മുകളിലാണ്. ലക്ഷ്യനിരക്കായ നാല് ശതമാനത്തിലൊതുക്കി നിര്‍ത്താന്‍ കഴിയുന്നില്ലെങ്കിലും മുകള്‍ തട്ട് പരിധിയായി റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുളള ആറ് ശതമാനത്തിലുമേറെയായതിനാലാണ് ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നത്.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഒരു വര്‍ഷത്തിലേറെയായി നാല് ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിവരികയാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണ ശൃംഖലകളിലുള്ള തടസ്സവും ഇന്ധന വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറ വിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമ്പോള്‍ വിലക്കയറ്റ സൂചികയില്‍ അരശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പല വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വര്‍ധനയുടെ വഴി തിരഞ്ഞെടുത്ത് കഴിഞ്ഞു.  

ബോണ്ട് ആദായം വര്‍ധിക്കുമെന്നതാണ് നിരക്ക് വര്‍ധനവില്‍ നിന്ന് പിന്മാറാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്. പത്ത് വര്‍ഷക്കാലാവധിയുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഇപ്പോള്‍തന്നെ ആറ് ശതമാനത്തില്‍ നിന്ന് 6.20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മെയില്‍ 6.30 ശതമാനവും ജൂണില്‍ 6.26 ശതമാനവുമായിരുന്നു. വിലക്കയറ്റം താല്‍ക്കാലികമാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. അതിനാല്‍തന്നെ ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.

Author

Related Articles