News

നാളികേരത്തിന്റെ താങ്ങു വില ഉയര്‍ത്തി; ക്വിന്റലിന് 2700 രൂപ

നാളികേരത്തിന്റെ താങ്ങു വില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണില്‍ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാള്‍ 5.02 ശതമാനമാണ് വര്‍ധന വരുത്തിയിരിക്കുന്നത്.

താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനു വഴിയൊരുക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.കൊപ്രയുടെ താങ്ങുവില മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരുന്നു. മില്ലിങ് കൊപ്രയുടേത് ക്വിന്റലിന് 439 രൂപയും ഉണ്ടക്കൊപ്രയുടേത് ക്വിന്റലിന് 380 രൂപയുമാണ് വര്‍ധിപ്പിച്ചത്.ഇതനുസരിച്ച് ഇക്കൊല്ലത്തെ സീസണില്‍ പുതുക്കിയ താങ്ങുവില യഥാക്രമം മില്ലിങ് കൊപ്രയ്ക്ക് 9,960 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 10,300 രൂപയുമാണ്.

കാര്‍ഷികവിലനിര്‍ണയ കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി ഈ തീരുമാനമെടുത്തത്. താങ്ങുവില കൂട്ടിയതുവഴി നാളികേര ഉത്പാദകര്‍ക്ക് 50 ശതമാനം ലാഭം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി.

Author

Related Articles