News

കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയ തീരുമാനം 4000 കമ്പനികള്‍ക്ക് ഗുണം ചെയ്യും

കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയ തീരുമാനത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവരുന്നത്. കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയത് മൂലം രാജ്യത്തെ 90 ശതമാനത്തിലധികം കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കുറച്ചത് മൂലം 4,000  കമ്പനികള്‍ക്ക്  നേട്ടമുണ്ടാക്കും. കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാകുന്നതോടെ കേന്ദ്രസര്‍ക്കാറിന് വരുമാന ഇനത്തില്‍ ഭീമമായ നഷ്ടം ഉണ്ടാകും. ഏകദേശം 3,000 കോടി രൂപയുടെ അധിക നഷ്ടമാണ് കേന്ദ്രസര്‍ക്കാറിന് ഇതുവഴി ഉണ്ടാകാന്‍ പോകുന്നത്.  കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത് മൂലം സര്‍ക്കാറിന് നടപ്പു സാമ്പത്തിക വര്‍ഷം അധിക വരുമാനം ഉണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 

കോര്‍പ്പറേറ്റ് നികുതി 30 ശശതമാനത്തില്‍ നിന്നാണ് 25 ശതമാനമായി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടുള്ളത്. പ്രതിവര്‍ഷം 400 കോടി രൂപയിലധികം വരുമാനമുള്ള കമ്പനികള്‍ക്ക്  നികതിയിനത്തില്‍ 25 ശതമാനം കുറക്കുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം രാജ്യം വ്യാവസായ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും, അതുകൊണ്ടാണ് കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റിന് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ബജറ്റാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനം. 

അതേസമയം ഇളവുകളിലൊന്നും പെടാത്തത് 6000 കമ്പനികള്‍ മാത്രമാണ് രാജ്യത്തുള്ളത്. നികുതി പരിധി ഉയര്‍ത്തിയത് മൂലം 6000 കമ്പനികളിലേക്ക് മാത്രമായി കോര്‍പ്പറേറ്റ് നികുതി ചുരുങ്ങിയെന്നര്‍ത്ഥം. കോര്‍പ്പറേറ്റുകളുടെ നികുതി കുറച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാറിന്  കൂടുതല്‍ വരുമാനം നേടിത്തരുന്ന കോര്‍പ്പറേറ്റ് നികുതി കുറച്ചാല്‍ സര്‍ക്കാറിന് ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. 

 

Author

Related Articles