News

മാഗി കനിഞ്ഞപ്പോള്‍ നെസ്ലേയ്ക്ക് ഉണര്‍വ്; വിപണിയില്‍ 10.5 ശതമാനം വളര്‍ച്ച; 700 കോടി മുതല്‍മുടക്കില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന 'മാഗി പ്ലാന്റ്' ഉടന്‍ തുറക്കുമെന്നും കമ്പനി

മുംബൈ: വിപണിയില്‍ ഏറെ നാളായി തിരിച്ചടി നേരിട്ടെങ്കിലും പുത്തന്‍ ഉണര്‍വിലേക്ക് വന്നിരിക്കുകയാണ് നെസ്ലേ. അതും തങ്ങളുടെ ജനപ്രിയ ബ്രാന്‍ഡായ മാഗി നൂഡില്‍സാണ് കമ്പനിയെ ഇക്കുറി രക്ഷിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് നെസ്ലേയ്ക്ക് മാഗി നേടിക്കൊടുത്തത്. മാത്രമല്ല മാഗി പല തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടിരുന്ന സാഹചര്യങ്ങളില്‍ നിന്നും കമ്പനി കരകയറി വരികയാണ്. 2015ല്‍ ഉല്‍പാദത്തില്‍ കമ്പനി വന്‍ തകര്‍ച്ച നേരിട്ടിരുന്നു.

എന്നാല്‍ അക്കാലയളവിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനം നടത്താന്‍ കമ്പനിയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 'വളര്‍ച്ചയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കിപ്പോള്‍ വളരെ പോസിറ്റീവായിട്ടുള്ള സമീപനമാണെന്നും പുത്തന്‍ പ്രോഡക്ടുകള്‍ ഇറക്കാനും നിലവിലുള്ളവ വിപുലപ്പെടുത്താനും തങ്ങള്‍ നീക്കങ്ങള്‍ നടത്തുകയാണെന്നും' കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2020തോടെ നിലവിലുള്ളതിനേക്കാള്‍ 19.7 ശതമാനം അധിക വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

2019ല്‍ 2.26 ലക്ഷം ടണ്‍ ഉല്‍പനം നിര്‍മ്മിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല 700 കോടി മുടക്കി ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മാഗി പ്ലാന്റ് ഉടന്‍ തുറക്കുമെന്നും കമ്പനി വ്യക്തമാക്കി. ഭാവിയില്‍ മാഗി ന്യൂഡില്‍സിന് മികച്ച വളര്‍ച്ച ലഭിക്കുമെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്, പാസ്ത എന്നിവ തുടങ്ങി കാപ്പി ഉല്‍പന്നങ്ങളില്‍ വരെ മികച്ച വില്‍പനയാണ് നെസ്ലേയിക്ക് 2019ല്‍ ലഭിച്ചത്. ലെഡ് അടങ്ങിയ മാഗി ന്യൂഡില്‍സ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തിനു കഴിക്കണമെന്ന് നെസ്ലേയോട് സുപ്രീംകോടതി ഏറെ നാളുകള്‍ക്ക് മുന്‍പ് ചോദിച്ചിരുന്നു. കേസ് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ തീര്‍പ്പിന് വിടുകയാണുണ്ടായത്.

വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങള്‍, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരാണ് നെസ്ലെക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2015ല്‍ മാഗി ക്കെതിരായ കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു മാഗിയുടെ സാമ്പിള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈസൂരിലെ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു നിര്‍ദേശവും നല്‍കുകയുണ്ടായി.

Author

Related Articles