News

അടുത്ത മാസം മുതല്‍ തുണിത്തരങ്ങള്‍ക്ക് വില വര്‍ധിക്കും; കാരണം ഇതാണ്

കൊച്ചി: അടുത്ത മാസം മുതല്‍ തുണിത്തരങ്ങള്‍ക്ക് തീ വില നല്‍കേണ്ടി വരും. വ്യാപാരികളുടെ ആശങ്കകള്‍ വകവയ്ക്കാതെ തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും ജിഎസ്ടി ഉയര്‍ത്തുന്നതാണ് വില വര്‍ധനക്ക് കാരണമാകുന്നത്. അഞ്ച് ശതമാനം നികുതി സ്ലാബില്‍ നിന്ന് 12 ശതമാനമായാണ് നികുതി ഉയര്‍ത്തുന്നത്. ഇരട്ടിയിലധികം നികുതി വര്‍ധന തുണിത്തരങ്ങളുടെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കും. അതേസമയം നികുതി വര്‍ധനക്കെതിരെ പ്രതിഷേധവുമായി ഇപ്പോഴും വ്യാപാരികള്‍ രംഗത്തുണ്ട്.

ജിഎസ്ടി കൗണ്‍സിലിനെ വ്യാപാരികളുടെ ആശങ്കകള്‍ അറിയിച്ചിരുന്നെങ്കിലും കൗണ്‍സില്‍ വിഷയത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ചില ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി ഈടാക്കുന്നത് മാറ്റിവയ്ക്കാന്‍ സാധ്യതയില്ല എന്നാണ് സൂചന. ജനുവരി ഒന്നു മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഇനി വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ഇനി കൂടുതല്‍ ചെലവേറും . തന്നെയുമല്ല ഈ രംഗത്തെ അസംഘടിത മേഖലയ്ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും നികുതി വര്‍ദ്ധന തിരിച്ചടിയായേക്കമെന്ന ആശങ്കയുമുണ്ട്.

വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ക്ലോത്തിംഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രംഗത്തെ വ്യവസായം നിരവധി പ്രതിസന്ധികള്‍ നേരിടുന്നതിനിടയിലാണ് സര്‍ക്കാര്‍ നികുതി ഉയര്‍ത്തുന്നതെന്നായിരുന്നു അസോസിയേഷന്റെ വാദം. അസംസ്‌കൃത വസ്തുക്കളുടെ വില, നൂല്‍, പാക്കിംഗ് സാമഗ്രികള്‍ തുടങ്ങിയവയുടെ വില, ചരക്ക് ഗതാഗത ചെലവുകള്‍ എന്നിവ കുതിച്ചുയരുന്നതിനാല്‍ ഉത്പാദന രംഗത്ത് പ്രതിസന്ധിയുണ്ട്. ഇതിന് പിന്നാലെയാണ് നികുതികള്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. ഇവയെല്ലാം കണക്കാക്കുമ്പോള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്ന തുണിത്തരങ്ങള്‍ക്കും ഇനി ഉയര്‍ന്ന വില ഈടാക്കേണ്ടി വരും.

ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും വരും സീസണില്‍ വിപണിയില്‍ വസ്ത്ര വിലയില്‍ 15-20 ശതമാനം വിലവര്‍ദ്ധന വരുത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നികുതി വര്‍ദ്ധന കൂടെ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വസ്ത്ര വിപണിയുടെ 80 ശതമാനം വില്‍പ്പനയും 1,000 രൂപയില്‍ താഴെ വിലയുള്ള വസ്ത്രങ്ങളുടെ വിഭാഗത്തില്‍ ആണ്. ഈ വിഭാഗത്തിലെ തുണിത്തരങ്ങള്‍ക്കുമുണ്ടാകും വില വര്‍ദ്ധന.

Author

Related Articles