News

ഐഎംപിഎസ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഐഎംപിഎസ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചു. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ ബാങ്ക് ശാഖകള്‍ വഴി നടത്തുന്ന ആയിരം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് നിലവിലെ ജിഎസ്ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.

200000 മുതല്‍ 500000 വരെയുള്ള ഇടപാടുകള്‍ക്കായി ഒരു പുതിയ സര്‍വീസ് ചാര്‍ജ് സ്ലാബ് ബാങ്ക് ഉള്‍പ്പെടുത്തി. ഇത് പ്രകാരമുള്ള സര്‍വീസ് ചാര്‍ജ് 2022 ഫെബ്രുവരി ഒന്ന് മുതല്‍ 20 രൂപയും ജിഎസ്ടിയും ആയിരിക്കും. ഐഎംപിഎസ് സര്‍വീസ് ചാര്‍ജ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് അനുസൃതമാണെന്നും ബാങ്ക് വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് വിജ്ഞാപനത്തില്‍ അറിയിച്ചു.

1000 രൂപ വരെ - സര്‍വീസ് ചാര്‍ജ് ഈടാക്കില്ല, 10000 രൂപ വരെ - രണ്ട് രൂപ + ജിഎസ്ടി, 100000 രൂപ വരെ - നാല് രൂപ + ജിഎസ്ടി, 200000 രൂപ വരെ - 12 രൂപ + ജിഎസ്ടി, 500000 രൂപ വരെ - 20 രൂപ + ജിഎസ്ടി. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു. ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടല്‍ ശക്തിപ്പെടുത്താനാണ് ഇതെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.

Author

Related Articles