News

നീരവ് മോദി-മെഹുല്‍ ചോക്സി എന്നിവരില്‍ നിന്നും 1,350 കോടി രൂപയുടെ വജ്രങ്ങളും മുത്തുകളും പിടിച്ചെടുത്തു; ഇവരെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചു

13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് (പിഎന്‍ബി) തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1,350 കോടി രൂപയുടെ വജ്രങ്ങളും മുത്തുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. യുഎഇ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്ന് ചരക്കുകള്‍ തിരികെ കൊണ്ടുവന്നതായി ബുധനാഴ്ച ഇഡി വ്യക്തമാക്കി. നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലിലാണുള്ളത്. അമ്മാവന്‍ മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍ ഒളിവിലാണ്.

പ്രതികളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. വജ്രങ്ങള്‍, മുത്തുകള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയാണ് ഹോങ്കോങ്ങില്‍ നിന്ന് തിരികെ കൊണ്ടുവന്നതായി സാമ്പത്തിക അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നത്. ഇവ ഹോങ്കോങ്ങിലെ ഒരു ലോജിസ്റ്റിക് കമ്പനിയുടെ ഗോഡൌണിലാണ് സൂക്ഷിച്ചിരുന്നത്. ചരക്കുകള്‍ ഇന്നലെ മുംബൈയിലേക്ക് തിരികെ കൊണ്ടുവന്നു. 2,340 കിലോഗ്രാം ആണ് ഇവയുടെ ഭാരം.

ഈ ചരക്കുകള്‍ 2018 ന്റെ തുടക്കത്തില്‍ ദുബായില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് അയച്ചിരുന്നതാണ്. ഇവയെക്കുറിച്ച് 2018 ജൂലൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇവ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ഹോങ്കോങ്ങിലെ വിവിധ അധികാരികളുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇന്ത്യന്‍ ഏജന്‍സി പറഞ്ഞു. വിവിധ നിയമ പചാരികതകളും തീരുമാനിച്ച ശേഷം, ഈ ചരക്കുകള്‍ ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു.

108 ചരക്കുകളില്‍ 32 എണ്ണവും നീരവ് മോദിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നാണെന്നും ബാക്കിയുള്ളവ മെഹുല്‍ ചോക്സി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമാണെന്നാണ് വിവരം. നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരായ കേസുകളില്‍ ദുബായില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും വിലപിടിപ്പുള്ള 33 ചരക്കുകള്‍ നേരത്തെ ഇഡി വിജയകരമായി തിരികെ കൊണ്ടുവന്നിരുന്നു. 137 കോടി രൂപയുടെ ചരക്കുകളാണ് നേരത്തെ പിടിച്ചെടുത്തത്.

Author

Related Articles