News

സാമ്പത്തിക പ്രതസിന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം; കയറ്റുമതിയും ആഭ്യന്ത ഉപഭോഗവും വര്‍ധിപ്പിക്കുക ലക്ഷ്യം; പ്രതിപക്ഷം പറയുന്നത് പോലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന അഭിപ്രായവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യം കടുത്ത സാമ്പത്തിക പ്രതസിന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ തള്ളിക്കളഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ഇപ്പോള്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. ഒന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയതിന് പിന്നാലെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പുതിയ പ്രഖ്യാപനവും തന്ത്രവും. മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സ്വതന്ത്ര വ്യാപാരനയത്തിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാനുള്ള തന്ത്രം. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിസന്ധിയെ മറികടക്കാനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. കയറ്റുമതി കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതിക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനൊപ്പം രാജ്യത്തെ നികുതി ഘടന പരിഷ്‌കരിക്കുകയും ചെയ്യും. നികുതി നടപടികള്‍ ഇഫയിലിങിലൂടെ മാത്രമാക്കും.

കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കയറ്റുമതിക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ്. ബജറ്റ് വീടുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതും പണമൊഴുക്കു കൂട്ടി വളര്‍ച്ചാ മുരടിപ്പിനെ മറികടക്കാനാണ്. എല്ലാ ബാങ്കുകളുടെ ഭവന വായ്പയും റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ പലിശ നിശ്ചയിക്കുക റിസര്‍വ്വ് ബാങ്ക് നയമാകും. ഇത്തരത്തിലുള്ള നടപടികളിലൂടെ നിര്‍മ്മലാ സീതാരാമന്റെ ഉത്തേജന പാക്കേജ് പറയാതെ പറയുന്നത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധികളെ കൂടിയാണ്. സമ്പദ് വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നതും.

രാാജ്യത്ത് ദൃശ്യമാകുന്ന വളര്‍ച്ചാ മുരടിപ്പ് പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനങ്ങളാണ് നിര്‍മല സീതാരാമന്‍ നടത്തുന്നത്. കയറ്റുമതി, ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയില്‍ നിന്നുണ്ടായത്. ബജറ്റ് വീടുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുന്നത് ഇതിന് വേണ്ടിയാണ്. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകള്‍ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ക്കുമുള്ള ധനസഹായവും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 1.95 കോടി വീടുകള്‍ രാജ്യത്ത് നിര്‍മ്മിക്കുമെന്നതും മാന്ദ്യത്തെ മറികടക്കാനാണ്. റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാലും ബാങ്കുകള്‍ ഭവന വായ്പയില്‍ അടക്കം പലിശ കുറയ്ക്കാറില്ല. ഇതിനാലാണ് റിപ്പോയുമായി ഭവന വായ്പയെ ബന്ധിപ്പിക്കുന്നത്. ഇതോടെ റിസര്‍വ്വ് ബാങ്ക് എടുക്കുന്ന നയം പലിശയിലും പ്രതിഫലിക്കും

ഹൗസിങ് ഫിനാന്‍സ് രംഗത്തെ ശക്തിപ്പെടുത്തി നിര്‍മ്മാണമേഖലയുടെ തളര്‍ച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പ ലഭ്യത ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിര്‍മ്മാണം പാതിയിലായ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ വായ്പയ്ക്കു പ്രത്യേക സംവിധാനം കൊണ്ടുവരും. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാകും ഇതു നടപ്പാക്കുക. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയര്‍ത്തും. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തെ തുറമുഖങ്ങളുടെ പരിഷ്‌കരണം കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയിലുണ്ട്. ആദായനികുതി ഘടന പരിഷ്‌കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയില്‍ താഴെയുള്ള ആദായ നികുതി പരാതികളില്‍ നടപടിയെടുക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ദുബായ് മാതൃകയില്‍ അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍ രാജ്യത്തെ നാല് നഗരങ്ങളില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ആദായനികുതി ഘടന പരിഷ്‌കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയില്‍ താഴെയുള്ള ആദായ നികുതി പരാതികളില്‍ നടപടിയെടുക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന ചട്ടം കൊണ്ടു വരുന്നതും നിക്ഷേപ മേഖലയെ കരുത്തുള്ളതാക്കാനാണ്. 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. നികുതി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും. ചെറിയ പിശകുകള്‍ക്കു ശിക്ഷാനടപടികള്‍ ഒഴിവാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രഫഷണലുകള്‍ക്കും കൂടുതല്‍ ഭവനവായ്പ അനുവദിക്കുന്നതും മാന്ദ്യത്തെ അതിജീവിക്കാനാണ്.

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നതാണ് കേന്ദ്ര ധനമന്ത്രാലയത്തിന് പ്രതീക്ഷ നല്‍കുന്നത്. ജൂലായ് മാസത്തില്‍ സാമ്പത്തികരംഗത്ത് കാണുന്ന ഉണര്‍വിന്റെ സൂചനകള്‍ ആശാവഹമാണെന്നും മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.വിദേശനിക്ഷേപം വര്‍ധിച്ചു. കയറ്റുമതി മേഖലയുടെയും പാര്‍പ്പിട മേഖലയുടെയും ഉണര്‍വിനായി കേന്ദ്രധനമന്ത്രി നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഇ.ഐ.എസിന് പകരം പുതിയ പദ്ധതി. റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ഓര്‍ ടാക്‌സസ് ഓണ്‍ എക്‌സ്‌പോര്‍ട്ട്(ആര്‍.ഒ.ഡി.ടി.ഇ.പി.) നിലവിലെ എം.ഇ.ഐ.എസും പഴയ ആര്‍.ഒ.എസ്.എല്‍ പദ്ധതിയും ഡിസംബര്‍ 31 വരെ മാത്രം. എം.ഇ.ഐ.എസില്‍ രണ്ടുശതമാനത്തിന് മുകളിലുള്ള ആനുകൂല്യം ലഭിക്കുന്ന ടെക്‌സ്റ്റൈല്‍ മേഖല ഉള്‍പ്പെടെയുള്ള എല്ലാവരും 2020 ജനുവരി മുതല്‍ പുതിയ പദ്ധതിയിലേക്ക് മാറണം. ഇതിലൂടെ 50000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കയറ്റുമതിയിലെ കുതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇലക്ട്രോണിക്ക് റീഫണ്ട്- ജി.എസ്.ടി. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്ട്രോണിക്ക് മാര്‍ഗത്തിലൂടെ ആകും. ഐടിസി റീഫണ്ട് വേഗത്തിലാക്കാനും നിരീക്ഷിക്കാനും ഇത് സഹായകമാകും. നികുതിദായകരുടെ ചെറിയ പിഴവുകള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം വികസിപ്പിക്കും. ഇസിജിസിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉയര്‍ത്തും. ഇതോടെ കയറ്റുമതിക്ക് ബാങ്കുകള്‍ കൂടുതലായി വായ്പ നല്‍കും. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ 68000 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സപോര്‍ട്ട് ഫിനാന്‍സിങ്ങില്‍ കാര്യക്ഷമമായ നിരീക്ഷണം. എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ബി.ഐ. കൃത്യമായി പ്രസിദ്ധീകരിക്കും. എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് ഇന്റര്‍ മിനിസ്റ്റീരിയല്‍ വര്‍ക്കിങ് ഗ്രൂപ്പ് കൃത്യമായി നിരീക്ഷിക്കും.

കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും. തുറമുഖം,കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കും. ഇതിനായി ആക്ഷന്‍ പ്ലാന്‍. 2019 ഡിസംബറിനുള്ളില്‍ ഇത് നടപ്പിലാക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക പദ്ധതിയും നടപ്പാക്കും. ധനകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും ഇത്. ഓണ്‍ലൈന്‍ ഒറിജിന്‍ മാനേജ്‌മെന്റ് സിസ്റ്റം. ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കൃത്യമായ സമയക്രമം നിശ്ചയിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ ഇന്ത്യയിലും സൗകര്യമൊരുക്കും. കൈത്തറി മേഖലയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇ-കൊമേഴ്‌സില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തും.

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതല്‍ വായ്പകള്‍ ബാങ്കുകള്‍ അവതരിപ്പിക്കും. എന്‍.ബി.എഫ്.സി/എച്ച്.എഫ്.സി. സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ. വീടുകളും വാഹനങ്ങളും വാങ്ങാന്‍ കൂടുതല്‍ വായ്പാസഹായം. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍(പിഎംഎവൈ-ജി) പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടുകളെന്ന ലക്ഷ്യം. 2022-നുള്ളില്‍ അര്‍ഹരായവര്‍ക്ക് 1.95 കോടി വീടുകള്‍. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് കൂടുതല്‍ ഇളവുകള്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ക്ക് പ്രത്യേക സഹായം. ഇതിനായി പ്രത്യേക സംവിധാനം. ഹൗസിങ് ബില്‍ഡിങ് അഡ്വാന്‍സ് പലിശനിരക്ക് കുറക്കും. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ വീടുകള്‍ വാങ്ങിക്കാന്‍ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തല്‍.

നികുതിയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികള്‍ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ബാങ്കിങ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷമാണ് നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Author

Related Articles