News

ടെലികോം വ്യവസായ പ്രതിസന്ധി; സര്‍ക്കാര്‍ ഉത്തേജനപാക്കേജുകള്‍ നടപ്പാക്കിയേക്കും

രാജ്യത്തെ ടെലികോം കമ്പനികള്‍ക്കായി ഉത്തേജന പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ കോള്‍,ഡാറ്റ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് ടെലികോം വകുപ്പ് സെക്രട്ടറിമാരുടെ സമിതി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. ടെലികോം താരിഫ് മിനിമം നിരക്ക് ഈടാക്കുന്നതിനെ കുറിച്ച് ടെലികോം വകുപ്പില്‍ നിന്ന് സമിതി ശിപാര്‍ശ തേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏതെങ്കിലും ടെലികോം കമ്പനി നിര്‍ത്തിപോകുന്നത് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രസ്താവിച്ചു. വോഡഫോണ്‍ ഇന്ത്യവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വോഡഫോണ്‍-ഐഡിയ,എയര്‍ടെല്‍ അടക്കമുള്ള മൊബൈല്‍ കമ്പനികള്‍ വന്‍ നഷ്ടത്തിലാണ് മുമ്പോട്ട് പോകുന്നത്. സെപ്തംബര്‍ 30ന് സമാപിച്ച രണ്ടാംപാദത്തില്‍ 74,000 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെലികോം വ്യവസായത്തിന്റെ ദുര്‍ബ്ബലാവസ്ഥ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതി എയര്‍ടെല്‍ എംഡി ഗോപാല്‍ വിറ്റാല്‍ പറഞ്ഞു.പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വോഡഫോണ്‍ ഇന്ത്യ വിടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭാരതി എയര്‍ടെലും വോഡഫോണും സേവനം അവസാനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ജിയോ റിയലന്‍സിന്റെ സമഗ്രാധിപത്യമാകും ഇന്ത്യന്‍ ടെലികോം മേഖലയിലുണ്ടാകുക. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടേക്കുമെന്ന് തന്നെയാണ് വിപണിയിലെ വിലയിരുത്തല്‍.

Author

Related Articles