News

70 വര്‍ഷത്തെ പാരമ്പര്യമുള്ള ഹല്‍വ സെറിമണി ഇല്ലാതെ ഒരു ബജറ്റ്; വിശേഷങ്ങള്‍ ഇങ്ങനെ

70 വര്‍ഷത്തെ പാരമ്പര്യമുള്ള ഹല്‍വ സെറിമണി ഇല്ലാതെ ഒരു ബജറ്റ്. ബജറ്റ് തയ്യാറാക്കലൊക്കെ കഴിഞ്ഞ്, അച്ചടിക്കായി പ്രസില്‍ പോകുന്ന സമയത്താണ് ഈ ഹല്‍വ വിളമ്പല്‍ പരിപാടി. ഹല്‍വ സെറിമണി എന്നു തന്നെയാണ് ഇത് അറിയപ്പെടുന്നതും. ധനമന്ത്രി വിളമ്പിക്കൊടുക്കുകയും സഹമന്ത്രിമാരും ഉദ്യോഗസ്ഥരും കൂടെ കഴിക്കുകയും അച്ചടി ആരംഭിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ ഹല്‍വ സെറിമണി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ്.
 
പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാതെയാണ് ബജറ്റ് തയ്യാറാക്കല്‍ മുതല്‍ അവതരണം വരെ നോര്‍ത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ കഴിയുക. ഫോണ്‍ ചെയ്യാന്‍, ഔദ്യോഗിക ടെലിഫോണ്‍ മാത്രം. മുഴുസമയം ഐബി നിരീക്ഷണത്തിലായിരിക്കും ഓരോരുത്തരും. കുടുംബക്കാരെ പോലും കാണാതെയാണ് ഈ ഐസൊലേഷന്‍. കൊറോണയ്ക്കും മുമ്പേ, അതിലും കഠിനമായി ഐസൊലേഷന്‍ അനുഭവിക്കുന്നവരാണ് ധന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് ചുരുക്കം.

'ക്വാറന്റൈന്‍ ഏരിയ' എന്നാണ് ഇതറിയപ്പെടുന്നത്. ഇരുനൂറോളം ഉദ്യോഗസ്ഥരാണ് ഇതിനകത്ത് ബജറ്റ് പണികളുമായി ബന്ധപ്പെട്ട് ഉണ്ടാവുക. ആഹാരം ഉള്‍പ്പെടെ എല്ലാം അകത്തു തന്നെ. എന്തിനേറെ, ആംബുലന്‍സ് അടക്കമുള്ള ചികിത്സാ സംവിധാനങ്ങള്‍ വരെ സജ്ജീകരിച്ചിരിക്കും. വാതില്‍ക്കല്‍ സദാസമയം കാവലിനായി പോലീസും ഐബി ഉദ്യോഗസ്ഥരുമുണ്ടാവും. ബജറ്റിലെ വിവരങ്ങള്‍ ഒരു രീതിയിലും ചോരാതിരിക്കാന്‍ വേണ്ടത്ര കരുതല്‍ സ്വീകരിച്ചാണ് ബജറ്റ് നടപടികള്‍ മുന്നേറുന്നത്.  

Author

Related Articles