News

ഫാസ്ടാഗിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി

ന്യൂഡല്‍ഹി: ഫാസ്ടാഗില്‍ കുറഞ്ഞ തുക വേണമെന്ന നിബന്ധന എടുത്തുമാറ്റി. ചില ബാങ്കുകളുടെ ഫാസ്ടാഗില്‍ 'മിനിമം ബാലന്‍സ്' 150-200 രൂപയില്ലെങ്കില്‍ ടോള്‍ ബൂത്ത് കടക്കാനാകില്ലായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയതായും ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമെങ്കില്‍ പൂജ്യം ബാലന്‍സാണെങ്കിലും വാഹനങ്ങള്‍ക്ക് ടോള്‍ബൂത്ത് കടന്നു പോകാമെന്നും നാഷനല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

പൂജ്യം ബാലന്‍സാണെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റില്‍നിന്ന് തുക ഈടാക്കും. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ തുക സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കു പോകും. ടാഗില്‍ പണമില്ലെന്നു പറഞ്ഞു വാഹനം തടയുന്നതു പലയിടത്തും പ്രശ്‌നമുണ്ടാക്കിയിരുന്നു. ടോള്‍പ്ലാസകളുടെ തല്‍സമയ നിരീക്ഷണ സംവിധാനം മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു.

ഫാസ്ടാഗ് സംബന്ധിച്ച പരാതികള്‍ ഒരു ലക്ഷത്തില്‍ 11 എന്ന നിലയിലേക്കു കുറഞ്ഞതായി മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹനത്തില്‍ ഘടിപ്പിക്കുന്ന ജിപിഎസ് അടിസ്ഥാനമാക്കി ടോള്‍ ഈടാക്കുന്ന സംവിധാനം വൈകാതെ നടപ്പാക്കും. പാര്‍ക്കിങ് പ്ലാസകളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നതും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പരാതികള്‍ ടോള്‍ഫ്രീ നമ്പറായ 1033ലും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും അറിയിക്കാമെന്നു മന്ത്രി പറഞ്ഞു.


Author

Related Articles