News

എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ ബാരലിന് 100 ഡോളറിലേക്ക് താഴുമെന്ന് ബിപിസിഎല്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ കുറയുമെന്ന വിലയിരുത്തലുമായി ബിപിസിഎല്‍ ചെയര്‍മാന്‍ അരുണ്‍ സിങ്. റഷ്യ തീരുമാനിക്കാതെ അവരുടെ എണ്ണ-വാതക കയറ്റുമതി പൂര്‍ണമായും നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിന് റഷ്യയുടെ ഊര്‍ജ ഇറക്കുമതി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള റെക്കോര്‍ഡ് എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ ബാരലിന് 100 ഡോളറിലേക്ക് താഴും. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില ബാരലിന് 90 ഡോളറിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വിലയില്‍ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങള്‍ക്കാവില്ല. ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതിലേക്കാവും ഉയര്‍ന്ന എണ്ണവില നയിക്കുക. ഇതിനൊപ്പം ക്രൂഡോയിലിന്റെ ആവശ്യകതയും കുറയും. രണ്ട് മുതല്‍ മൂന്ന് ശതമാനത്തിന്റെ വരെ കുറവാണ് ഉണ്ടാവുക. പ്രതിദിനം ഇത് ഏകദേശം രണ്ട് മുതല്‍ മൂന്ന് മില്യണ്‍ ബാരലായിരിക്കും. റഷ്യ അഞ്ച് മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ഒരു ദിവസം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസം വരെ ഇന്ത്യയില്‍ എണ്ണദൗര്‍ബല്യമുണ്ടാകുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണകമ്പനികള്‍ ഇന്ധനവില ലിറ്ററിന് 12 രൂപ മുതല്‍ 15 വരെ ഉയര്‍ത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ബി.പി.സി.എല്‍ ചെര്‍മാന്റെ പരാമര്‍ശം. നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യു.എസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടനും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നുണ്ട്.

Author

Related Articles