News

കോവിഡിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ലെന്ന് വിപ്രോ

കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ 'വിപ്രോ' കോവിഡ് മഹാമാരിയുടെ പേരില്‍ ആരേയും സമീപഭാവിയില്‍ പിരിച്ചുവിടില്ല. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെലവുചുരുക്കല്‍ നടപടികള്‍ക്കിടയിലും കോവിഡിന്റെ പേരില്‍ ഒരാളെപ്പോലും പിരിച്ചുവിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ മൊത്തം ജീവനക്കാരില്‍ 95 ശതമാനം പേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിലെത്തി ജോലിചെയ്യണമെന്നു തന്നെയാണ് കമ്പനിയുടെ നിലപാട്. എന്നാല്‍, എല്ലാവരുംകൂടി ഒരുമിച്ച് ജോലിക്കെത്താന്‍ 12-18 മാസങ്ങള്‍ കൂടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിപ്രോയ്ക്ക് നിലവില്‍ 1.88 ലക്ഷം ജീവനക്കാരാണ് ഉള്ളത്. അമേരിക്കയുടെ എച്ച്-1ബി വിസ പ്രതിസന്ധിയില്‍ നിന്ന് വിപ്രോ കരകയറിയിട്ടുണ്ട്. കാരണം, അമേരിക്കയില്‍ 70 ശതമാനത്തിലേറെ ജീവനക്കാരും തദ്ദേശീയരാണെന്ന് വിപ്രോ ചെയര്‍മാന്‍ വ്യക്തമാക്കി.

Author

Related Articles