News

നിക്ഷേപകരില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഒല ഇലക്ട്രിക്

ന്യൂഡല്‍ഹി: ടെക്നെ പ്രൈവറ്റ് വെഞ്ചേഴ്സ്, ആല്‍പൈന്‍ ഓപ്പര്‍ച്യുണിറ്റി ഫണ്ട്, എഡല്‍വെയ്സ് എന്നിവരില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1,490.5 കോടി രൂപ) സമാഹരിച്ചതായി ഒല ഇലക്ട്രിക് തിങ്കളാഴ്ച അറിയിച്ചു. ഇതോടെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒലയുടെ മൂല്യം 5 ബില്യണ്‍ ഡോളര്‍ ആയി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒല ഇലക്ട്രിക് ഫാല്‍ക്കണ്‍ എഡ്ജ്, സോഫ്റ്റ്ബാങ്ക് എന്നിവയില്‍ നിന്ന് സമാനമായ രീതിയില്‍ തുക സമാഹരിക്കുകയും കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 22,272 കോടി രൂപ) ആകുകയും ചെയ്തിരുന്നു.

നിക്ഷേപകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും, ഇവി വിപ്ലവം ഇന്ത്യയില്‍ നിന്ന് ലോകത്തിലേക്ക് തന്നെ കൊണ്ടുപോകാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ഒല സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ 12 മാസത്തിനിടെ, ഒല ഇലക്ട്രിക് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാണ കേന്ദ്രമാണെന്ന് അവകാശപ്പെടുന്ന 'ഫ്യൂച്ചര്‍ഫാക്ടറി' നിര്‍മ്മിക്കുകയും ഇലക്ട്രിക് സ്‌കൂട്ടര്‍ ഒല ട1 പുറത്തിറക്കുകയും ചെയ്തു. ഒലയുടെ സ്ഥാപനം 10,000 ത്തിലധികം സ്ത്രീകള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ ജോലി നല്‍കും. കൂടാതെ ഇത് ആഗോളതലത്തില്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ഏറ്റവും വലിയ ഫാക്ടറിയാകും.

മുമ്പ് ടൈഗര്‍ ഗ്ലോബല്‍, മാട്രിക്‌സ് ഇന്ത്യ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപകരില്‍ നിന്ന് ഒല ഇലക്ട്രിക് ഫണ്ട് സ്വരൂപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ബാങ്ക് ഓഫ് ബറോഡയുമായി 100 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 744.5 കോടി രൂപ) 10 വര്‍ഷത്തെ ഡെറ്റ് ഫിനാന്‍സിംഗ് കരാറില്‍ ഒപ്പുവെക്കുന്നതായി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു.

Author

Related Articles